എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തില്‍

ഡെല്‍ഹി: എട്ട് പൊതുമേഖല എണ്ണകമ്പനികള്‍ മൂന്നര വര്‍ഷത്തിനിടയില്‍ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയത് 44,637 കോടി രൂപ. എണ്ണകമ്പനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുന്നു. ലാഭവിഹിതം നല്‍കിയതില്‍ ഒഎന്‍ജിസിയാണ് മുന്നില്‍. മൂന്നര വര്‍ഷത്തിനിടയില്‍ നല്‍കിയത് 18, 710 കോടിരൂപ. ഏഴ് കമ്പനികള്‍ ചേര്‍ന്ന് 25,927 കോടി രൂപയും നല്‍കി.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവ ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കാനൊരുങ്ങുകയാണ്. രണ്ട് ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ആറ് കോടി ടണ്‍ വാര്‍ഷിക ഉദ്പാദനം സാധ്യമാകുന്ന റിഫൈനറിയും മെഗാ പെട്രോകെമിക്കല്‍ കോപ്ലക്‌സുമാണ് പദ്ധതി. രണ്ട് ഘട്ടങ്ങളായാണ് ഇത് സ്ഥാപിക്കുക. ഒന്നാംഘട്ടത്തില്‍ നാല് കോടി ടണ്‍ ആണ് ഉത്പാദന ലക്ഷ്യമെന്ന് ഇന്ത്യ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറീസ് ഡയറക്ടര്‍ സഞ്ജീവ് സിങ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒന്നര ലക്ഷം കോടിയോളം രൂപയാണ് ഒന്നാംഘട്ടത്തിനാവശ്യം. ഭൂമി ഏറ്റെടുത്താല്‍ അഞ്ചോ ആറോ വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാകും. രണ്ട് കോടി ടണ്‍ ശേഷിയുള്ള മൂന്ന് ക്രൂഡ് യൂണിറ്റുകളാണ് റിഫൈനറിയിലുണ്ടാവുക. 12,00015,000 വരെ ഏക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. മഹാരാഷ്ട്രയിലാണ് ഇതിനുള്ള സ്ഥലം അന്വേഷിക്കുന്നത്.

റിലയന്‍സിന്റെ ജാംനഗറിലെ റിഫൈനറിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറി. 3.30 കോടി ടണ്‍ ആണ് ഇതിന്റെ ഉത്പാദന ശേഷി. ഇതിനുടത്തായി 2.9 കോടി ടണ്‍ ശഷിയുള്ള മറ്റൊരു യൂണിറ്റുകൂടിയുണ്ട്. ഇതിനെ മറികടക്കുന്നതായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സ്ഥാപിക്കാനൊരുങ്ങുന്ന റിഫൈനറി.