തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ധനവിലയുടെ കുതിപ്പ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയായി; ഡീസലിനു 68.88 രൂപ. കൊച്ചിയില്‍ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വില്‍ക്കുന്നത്. കോഴിക്കോട് പെട്രോളിനു 75.29 രൂപയും, ഡീസല്‍ 67.85 രൂപയുമാണ്.
അടുത്തയാഴ്ചത്തെ പൊതുബജറ്റില്‍ നികുതി കുറയ്ക്കണമെന്നാണു പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. രാജ്യാന്തരവില കുറഞ്ഞുനിന്നിട്ടും നികുതി കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണു പെട്രോളും ഡീസലും വില്‍ക്കുന്നത്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 80 രൂപയാണ് വില. ഡീസലിന് മുംബൈയില്‍ 67 രൂപയാണ്.
ഡിസംബര്‍ പകുതിക്കു ശേഷം ഒരു ലീറ്റര്‍ പെട്രോളിനു 3.31 രൂപയാണു കൂടിയത്; ഡീസലിനു 4.86 രൂപയും. നിലവില്‍ 19.48 രൂപയാണു പെട്രോളിന് എക്‌സൈസ് നികുതി. ഡീസലിന് 15.33 രൂപയും. ഇതിനു പുറമെയാണു വിവിധ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) നിരക്ക്. ഇതിനിടെ, അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 69.41 ഡോളറായി വര്‍ധിച്ചു. രാജ്യാന്തര വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ നികുതി കുറയ്ക്കുകയെന്ന വെല്ലുവിളിയാണു സര്‍ക്കാര്‍ നേരിടുന്നത്.
ജിഎസ്ടി നിലവില്‍ വന്നതോടെ കേന്ദ്രത്തിന് അധിക വരുമാനത്തിന് ആശ്രയിക്കാവുന്ന പ്രധാന സ്രോതസ്സ് പെട്രോളിയം ഉല്‍പന്നങ്ങളാണ്. പെട്രോളിയം ഉല്‍പന്നങ്ങളെയും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരികയെന്ന ആവശ്യം ശക്തമാണ്. പെട്രോള്‍, ഡീസല്‍ നികുതികള്‍ ഉയര്‍ത്തിയതിലൂടെ നാലു വര്‍ഷത്തിനകം കേന്ദ്രത്തിനു ലഭിച്ചത് 211% അധിക നികുതിവരുമാനം. കേരളത്തിനു വാറ്റ് ഇനത്തില്‍ 53% അധിക വരുമാനമുണ്ടായി.