എഴുത്തുകാരന്‍ ബെന്യാമിന് കത്തോലിക്ക വൈദികന്റെ പൂരപ്പാട്ടും ഭീഷണിയും

ആടു ജീവിതക്കാരന്‍ പ്രവാസിയ്ക്ക് 11 മാസം ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ഒരു കത്തോലിക്ക പുരോഹിതന് കടുക്കാ വെള്ളം ആവശ്യമുണ്ടോയെന്ന് കത്തോലിക്ക പുരോഹിതനായ ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റം. 

പുരോഹിതരുടെ ഏതാണ്ടെല്ലാം തടയാന്‍ കടുക്കാ വെള്ളം ബെസ്റ്റാണെന്ന് പറയുന്ന താങ്കള്‍ ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടിയൊലിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ എന്ന് കുടുംബജ്യോതി പത്രാധിപരുടെ ചോദ്യം 

സല്‍മാന്‍ റുഷ്ദിയുടെ അനുഭവം ബെന്യാമിന്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ഇലഞ്ഞിമറ്റത്തിന്റെ ഭീഷണി. 

 

ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിനെ വികലമാക്കി മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണി പ്രസിദ്ധീകരിച്ച സംഭവത്തില്‍ കത്തോലിക്ക സഭയുടെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിനെ അതിരൂക്ഷമായി ആക്ഷേപിച്ചു കൊണ്ട് കത്തോലിക്ക വൈദികന്റെ തുറന്ന കത്ത്. ‘പുരോഹിതരുടെ ഏതാണ്ട് എല്ലാം തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്ന് പറയുന്ന താങ്കള്‍ ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ’ എന്നു ചോദിച്ചു കൊണ്ടാണ് കുടുംബജ്യോതി മാസിക ചീഫ് എഡിറ്റര്‍ ഫാദര്‍. ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആടു ജീവിതക്കാരന്‍ പ്രവാസിക്ക് 11 മാസം ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ഒരു കത്തോലിക്ക പുരോഹിതന് കടുക്കാവെള്ളം ആവശ്യമുണ്ടോയെന്നാണ് ഇലഞ്ഞിമറ്റത്തിന്റെ ചോദ്യം.

ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സ്‌നേഹം നിറഞ്ഞ ബെന്യാമിന്‍,

നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബെന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണ് ഞാന്‍. അന്ത്യ അത്താഴ ചിത്ര വിവാദത്തോട് അനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഃഖം ഉളവാക്കി എന്ന് തുറന്നു പറയട്ടെ.

കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവ വിരുദ്ധത ആണെന്നറിയാം. ക്രൈസ്തവ പശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നി തുടങ്ങിയോ ?

എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്ത് കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന് കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബെന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് എം.സി. റോഡില്‍ മിക്കവാറും വണ്ടിയ്ക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ് – ‘എന്റെ വണ്ടിയെ കിട്ടിയുള്ളോ ?’

മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരള ഫയര്‍ ഫോഴ്‌സിന് തീയണക്കാന്‍ പറ്റില്ല എന്ന് അറിയാവുന്നതു കൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെ പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെ പോലെ  ആവിഷ്‌കാര സ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മലയാള മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.

കത്തോലിക്ക പുരോഹിതരുടെ ഏതാണ്ട് എല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്ന് താങ്കള്‍ പറയുന്നത് കേട്ടു. വിവാദത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ജോലി കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടിയൊലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാവെള്ളമായിരുന്നോ ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായ ഒരു സംശയം ചോദിച്ചു പോയതാണ്. കുടുംബത്തിന് അത്താണിയാകാന്‍ ആടു ജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായി ഇരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായി ഇരിക്കാന്‍ ഒരു കത്തോലിക്ക പുരോഹിതന് താങ്കളുടെ ഒറ്റമൂലി ഉപദേശം ആവശ്യമില്ല. ലൈംഗിക ചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്. നൂറുകണക്കിന് പീഡനങ്ങള്‍ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തില്‍ ഒരു വൈദിന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍് ഹോള്‍സെയിലും റീട്ടെയിലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്ക പുരോഹിതന്റെ തലയിലേക്ക് ആരും കെട്ടിവെയ്‌ക്കേണ്ട.

പേരു കൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവ വിശ്വാസിയായതു കൊണ്ട് ഈശോയെയും പന്ത്രണ്ട് ശിഷ്യന്മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ത്ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തെരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായി പോയി. എന്നാല്‍ ്ആ വഞ്ചകന്റെ കെയര്‍ ഓഫിലാണോ ക്രൈസതവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ? അതുകൊണ്ട് പീഡകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെ മേല്‍ ഫെവി സ്റ്റിക്് കൊണ്ട് ഒട്ടിച്ചാലും അത് അവിടെ ഇരിക്കുകയില്ലെന്ന് മാത്രമല്ല, വിശ്വാസികള്‍ അത് പുച്ഛിച്ച് തള്ളുകയേ ഉള്ളൂ.

ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80,000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടു പോയി കാഴ്ചവെച്ച ഭര്‍ത്താവിനോടും, സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛനോടും, മന്ദബുദ്ധിയായ യുവതിയെ പീഡിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മദ്ധ്യവയസ്‌കനോടും ഒക്കെ സമയം കിട്ടുമ്പോള്‍ സ്വയം ഒന്ന് തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങള്‍ അവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡന വീരന്മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്ന് മനസ്സിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ? ലൈംഗിക പീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്.

ദൈവം വരമായി തന്ന ഭാഷയും കഥാകദന ശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീക്കരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞ്ങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവനെന്ന അസ്ഥിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്ന അപേക്ഷയും. അങ്ങയുടെ പുസ്തകം ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയാണെന്നതു തന്നെ.

 

സ്‌നേഹപൂര്‍വ്വം
ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റം, ചീഫ് എഡിറ്റര്‍ , കുടുംബ ജ്യോതി മാസിക

 

 

related story

മലയാള മനോരമക്കെതിരെ കത്തോലിക്ക പള്ളികളില്‍ ലഘുലേഖ വിതരണം