വംശീയ തീവ്രവാദ പീഡനത്തിനെതിരെ ക്‌നാനായ നവീകരണ സമിതി
ദത്തെടുക്കുന്ന കുട്ടികളെപ്പോലും മാതാപിതാക്കളുടെ ഇടവക പള്ളികളില്‍ അംഗമാക്കുന്നില്ല. നാട്ടിലെങ്ങും കേട്ടു കേള്‍വി ഇല്ലാത്ത പ്രാകൃത ആചാരമാണിത്. വളരെ ബോധപൂര്‍വം ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം വര്‍ഗീയ വിഷങ്ങള്‍ വൈദികരും മെത്രാന്മാരും കുത്തിവെയ്ക്കുകയാണ്. ക്‌നാനായക്കാരെ മാത്രമെ വിവാഹം കഴിക്കാവൂ എന്നും അതിനായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ നിന്ന് അനുയോജ്യരായ ഇണകളെ തേടിപ്പിടിക്കണമെന്നുമാണ് പള്ളീലച്ചന്മാര്‍ പറഞ്ഞു പഠിപ്പിക്കുന്നത്.
സഭയിലെ അനാചാരങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മെതിരായി കോട്ടയം സബ് കോടതിയില്‍ നവീകരണ സമിതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സുനില്‍ സ്‌കറിയ മാത്യു
കോട്ടയം കത്തോലിക്കാ അതിരൂപതയിലെ വംശീയ തീവ്രവാദ പീഡനത്തിനെതിരെ ക്‌നാനായ നവീകരണ സമിതി തുറന്ന പോരിനിറങ്ങുന്നു. ഇതിന് മുന്നോടിയായി കാസര്‍ഗോഡ് മുതല്‍ കോട്ടയം വരെ സമര പ്രചരണ ജാഥയും റിലെ സത്യാഗ്രഹവും അടക്കമുള്ള സമര പരിപാടികള്‍ 2017 ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ക്‌നാനായ കത്തോലിക്ക നവീകരണ സമിതി പ്രസിഡന്റ് ടി.ഒ. ജോസഫ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
ലോകം പുരോഗമിക്കുകയും ശാസ്ത്രവും സാങ്കേതിക വിജ്ഞാന ശാഖകളും വളരെയധികം പുരോഗമിച്ചിട്ടും പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളുമായി കേരളത്തിലെ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്കര്‍ നീങ്ങുന്നതിനെതിരെ സഭയ്ക്കുള്ളില്‍ നിന്നാണ് വിമത ശബ്ദം ഉയരുന്നത്. സഭാ നിയമങ്ങളിലും കീഴ് വഴക്കങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നാണ് നവീകരണ സമിതിയുടെ ആവശ്യം.
ക്‌നാനായിസം എന്ന വംശീയ തീവ്രവാദ പരിശീലനം കോട്ടയം രൂപതയിലെ എല്ലാ പള്ളികളിലും നടന്നുകൊണ്ടിരിക്കയാണെന്നാണ് നവീകരണ സമിതിയുടെ ആക്ഷേപം. അതായത് കത്തോലിക്കാ സഭയുടെ ഭാഗമായിട്ടും ക്‌നാനായ കത്തോലിക്കാ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചവര്‍ക്ക് മാത്രമേ ഈ രൂപതയില്‍ അംഗത്വം നല്‍കുകയുള്ളു.
ക്‌നാനായക്കാരല്ലാത്ത വരെ വിവാഹം ചെയ്യരുതെന്ന് പള്ളികളില്‍ പരസ്യമായി വൈദികരും മെത്രാന്മാരും പ്രസ്താവിക്കുന്നു. ഇത് രാജ്യത്തിന്റെ ഭരണഘടനക്കെതിരായ വെല്ലുവിളിയും വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കേറ്റവുമാണെന്ന് ജോസഫ് പറഞ്ഞു.
മറ്റ് രൂപതകളില്‍ നിന്നുള്ള കത്തോലിക്കരെ പോലും കല്യാണം കഴിക്കാനാവില്ല. അങ്ങനെ വിവാഹം നടത്തുന്നവരെ സഭയില്‍ നിന്ന് പുറത്താക്കുകയാണ് പതിവ്. ദത്തെടുക്കുന്ന കുട്ടികളെപ്പോലും മാതാപിതാക്കളുടെ ഇടവക പള്ളികളില്‍ അംഗമാക്കുന്നില്ല. നാട്ടിലെങ്ങും കേട്ടു കേള്‍വി ഇല്ലാത്ത പ്രാകൃത ആചാരമാണിത്. വളരെ ബോധപൂര്‍വം ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം വര്‍ഗീയ വിഷങ്ങള്‍ വൈദികരും മെത്രാന്മാരും കുത്തിവെയ്ക്കുകയാണ്. ക്‌നാനായക്കാരെ മാത്രമെ വിവാഹം കഴിക്കാവൂ എന്നും അതിനായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ നിന്ന് അനുയോജ്യരായ ഇണകളെ തേടിപ്പിടിക്കണമെന്നുമാണ് പള്ളീലച്ചന്മാര്‍ പറഞ്ഞു പഠിപ്പിക്കുന്നത്.
സഭയിലെ കന്യാസ്ത്രീകള്‍ വീടുതോറും കയറിയിറങ്ങി ക്‌നാനായക്കാരെ മാത്രമെ കല്യാണം കഴിക്കാവൂ എന്ന് പുതിയ തലമുറയെയും പഴയ തലമുറയെയും ഒന്നുപോലെ വിഷം കൊടുക്കുകയാണ്. സണ്ടേസ്‌ക്കൂളുകളിലെ 9, 10 ക്ലാസുകളില്‍ ക്‌നാനായ കല്യാണ ആചാരങ്ങള്‍ പഠിപ്പിക്കുന്നു. ഐ എസിനെക്കാള്‍ പ്രാകൃതമായ തരത്തിലാണ് ഇക്കൂട്ടര്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നത്. ആധുനിക ലോക സമുഹത്തിന് ഒട്ടും നിരക്കാത്ത സാമുഹ്യ വ്യവസ്ഥകളുടെ പ്രായോജകരാണ് ഇക്കൂട്ടരെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം അനാചാരങ്ങളെ പരസ്യമായി എതിര്‍ത്തുകൊണ്ടാണ് നവീകരണ സമിതി രംഗത്ത് വന്നിരിക്കുന്നത്.
കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ സഭയില്‍ നടക്കുന്നത്. അന്യ സഭകളില്‍ നിന്നൊ മറ്റ് രൂപതകളില്‍ നിന്നോ വിവാഹം കഴിച്ച് ക്‌നാനായ സഭയില്‍ നിന്ന് പുറത്തായ അംഗത്തിന്റെ ജീവിത പങ്കാളി മരിച്ചാല്‍ അയാളെ / അവരെ വീണ്ടും രൂപതയില്‍ ചേര്‍ക്കുകയും രൂപതയില്‍ നിന്ന് വിവാഹം കഴിക്കാനും അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യവിവാഹത്തില്‍ പ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കോട്ടയം രൂപതയിലെ ഒരു ഇടവകയിലും അംഗത്വം നല്‍കാതിരിക്കുകയും ചെയ്യുന്ന കാടന്‍ നിയമമാണ് പിന്തുടരുന്നത്. ഈ പ്രാകൃത സമ്പ്രദായം മൂലം നിരവധി ചെറുപ്പക്കാര്‍ അവിവാഹിതരായി തുടരുന്നു. വംശീയത നിലനിര്‍ത്താന്‍ ഇത്തരം ത്യാഗങ്ങള്‍ അനിവാര്യമാണെന്ന് ഇവര്‍ പറഞ്ഞു പഠിപ്പിക്കുന്നു. സമുദായ ത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച ദമ്പതിമാരും അവരുടെ മക്കളും കുടുംബങ്ങളില്‍ ക്രൂരമായ വംശീയ പീഡനങ്ങള്‍ക്ക് വിധേയ രാകുന്നു.
കോട്ടയം രൂപത സംസ്ഥാനത്ത് വംശീയ തീവ്രവാദ പരിശീലനത്തിന് നേതൃത്വം നല്‍ക്കുകയാണെ ന്ന് നവീകരണ സമിതി ആരോപിക്കുന്നു. നാസികളു ടെ കാലത്ത് നടപ്പാക്കിയ വംശീയ മുദ്രണമാണിവിടെ നടക്കുന്നത്. സ്വവംശ വിവാഹ നിഷ്ഠ രൂപത നടപ്പാക്കരുതെ ന്നാണ് നവീകരണ സമിതിയു ടെ മുഖ്യ ആവശ്യം. നിലവില്‍ ക്‌നാനായ കത്തോലിക്കരുടെ ജന സംഖ്യ ഒരു ലക്ഷത്തോളം വരുമെന്നാണ് സഭയുടെ അവകാശ വാദം . അത്ര തന്നെ ആള്‍ക്കാര്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടു ണ്ടെന്നാണ് നവീകരണ സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോട്ടയം രൂപതയില്‍ പ്പെട്ട ക്‌നാനായ കത്തോലിക്കര്‍ കേരളത്തിന് പുറമെ യു എസ് എ, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിലും ധാരാളമായി കുടിയേറിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു് മുമ്പ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ കോട്ടയം രൂപതയിലെ കന്യാസ്ത്രീ മഠത്തിലെ അംഗമായിരുന്നു. ഈ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരും ക്‌നാനായ കത്തോലിക്ക സഭയില്‍പ്പെട്ടവരാണ്. ഇപ്പോള്‍ പ്രതികള്‍ ജാമ്യത്തിലാണ്. കോടികളാണ് ഈ കേസിന്റ പേരില്‍ സഭ ചെല വാക്കിയിട്ടുള്ളത്.
സഭയിലെ അനാചാരങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു മെതിരായി കോട്ടയം സബ് കോടതിയില്‍ നവീകരണ സമിതി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളായി കേരളത്തിലെ ക്‌നാനായ സമുദായത്താല്‍പ്പെട്ടവര്‍ തുടര്‍ന്നു പോകുന്ന ആചാരങ്ങളും കീഴ്വഴക്കങ്ങളുമാണിവ. അതാരും അടിച്ചേല്‍പ്പിച്ചതല്ലെന്ന് കോട്ടയം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍ പറഞ്ഞു.
ദക്ഷിണ മെസൊപ്പൊട്ടേമിയായില്‍ നിന്ന് ഭാരതത്തിലേക്ക് വ്യാപാര ആവശ്യങ്ങള്‍ക്കായി വന്ന യഹൂദ ക്രൈസ്തവ വിഭാഗത്തിന്റെ പിന്‍ഗാമികളാണ് ക്‌നാനായ സമുദായം. എഡി: 345-ല്‍ വ്യാപാര പ്രമുഖനായ ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലരിലെത്തിയ കാലം മുതല്‍ സ്വവംശവിവാഹ നിഷ്ഠ പാലിച്ചു പോന്നിരുന്നു എന്ന് വാദിക്കുന്ന വിശ്വാസ തീവ്രവാദ സംരക്ഷകരമുണ്ട് ക്‌നാനായ സഭയില്‍. ശുദ്ധ രക്ത വാദ മെന്ന ഹിറ്റ്‌ലറുടെ വാദങ്ങളെ അംഗീകരിക്കുന്ന തരത്തിലാണ് ക്‌നാനായ സമുദായവും. ഇതിനെതിരെയുള്ള പോരാണ് സഭയ്ക്കുള്ളില്‍ നടക്കുന്നത്.