പാലക്കാട്: വേലന്താവളം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ വിജിലൻസ് പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറിൽനിന്നു കണക്കിൽപ്പെടാത്ത 49,000 രൂപ പിടിച്ചെടുത്തു. ഓഫിസിനകത്തെ മേശയിൽ നിന്നു 2,150 രൂപയും കണ്ടെടുത്തു.
വിജിലൻസ് സംഘം ഡ്രൈവർമാരുടെ വേഷത്തിലാണ് പരിശോധനയ്ക്കെത്തിയത്. വിജിലൻസ് സംഘമാണെന്നു തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണു അടിവസ്ത്രത്തിനുള്ളിൽ നിന്നും പണം കണ്ടെത്തിയത്.
പരിശോധന കൂടാതെ വാഹനങ്ങൾ ചെക്പോസ്റ്റ് കടത്തിവിടാൻ ഡ്രൈവർമാരിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ തുകയാണിതെന്നു വിജിലൻസ് അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ വകുപ്പു തല നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നു ഡിവൈ.എസ്.പി സി. ഷംസുദ്ദീൻ അറിയിച്ചു.
പട്ടാമ്പി ജോയിന്റ് ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 3,400 രൂപ വിജിലൻസ് കണ്ടെത്തിയിരുന്നു. ഏജന്റുമാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയാണ് രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതെന്നും വിജിലൻസ് കണ്ടെത്തി.
Disguised as drivers, vigilance Inspection in Palakkad checkpost