അഫേസിയ- അവബോധവും പുനരധിവാസവും

മസ്തിഷ്ക ക്ഷതം മൂലമുണ്ടാകുന്ന ഒരു ആശയവിനിമയ തകരാറാണ് അഫേസിയ. രാജ്യത്ത് ബാധിതരുടെ എണ്ണം ഏകദേശം 2 ദശലക്ഷം ആണ്. പക്ഷാഘാതം ആണ് അഫേസിയ വരാനുള്ള ഏറ്റവും പ്രധാന കാരണം. കേരളത്തില്‍ 7600 ഓളം പേര്‍ക്ക് പക്ഷാഘാതത്തെത്തുടര്‍ന്ന് അഫേസിയ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അവസ്ഥയുടെ ഗൗരവം കണക്കിലെടുത്താണ് എല്ലാ വര്‍ഷവും ജൂണ്‍ മാസം അഫേസ്യ അവബോധമാസമായി ആചരിക്കുന്നത്.

പക്ഷാഘാതത്തെ തുടര്‍ന്ന് തലച്ചോറിലെ ഭാഷ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ ഏല്‍ക്കുന്ന തകരാറുകള്‍ അഫേസിയയിലേയ്ക്ക് നയിക്കുന്നു. ഇത് വ്യക്തിയുടെ ഭാഷ സംസാരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കൂടാതെ എഴുതുവാനും വായിക്കുവാനും ഉള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്‍റെ ഒരു വശത്ത് ഉണ്ടാകുന്ന തളര്‍ച്ച, ചിന്താശക്തിയിലും മറ്റ് ബൌദ്ധിക പ്രവര്‍ത്തനങ്ങളിലും പ്രശ്നങ്ങള്‍, ആഹാരം വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകള്‍, വിഷാദം പോലുള്ള മാനസിക അസ്വസ്ഥതകള്‍ മുതലായവ അഫേസിയ ആയി ബന്ധപ്പെട്ട് ഉണ്ടാകാം. ദൈനംദിന പ്രവര്‍ത്തന രീതിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം അഫേസ്യ ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് അഫേസിയ ബാധിച്ച വ്യക്തികളുടെ പുനരധിവാസത്തിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ സേവനം അത്യാവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരാണ് മുഖ്യമായും ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഫേസിയ ഉള്ള ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുക, രോഗനിര്‍ണയം നടത്തുക, ചികിത്സിക്കുക എന്നിവയാണ് സ്പീച്ച് തെറാപ്പിസ്റ്റ് പ്രധാനമായും ചെയ്യുന്നത്. ചിട്ടയായ ചികിത്സയിലൂടെയും പരിശീലത്തിലൂടെയും അഫേസിയയുടെ തീവ്രത കുറയ്ക്കാന്‍ തീര്‍ച്ചയായും കഴിയും.

തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്-ല്‍ അഫേസിയ ബാധിതര്‍ക്കായി ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി അഫേസിയ ബാധിതരുടെ പുനരധിവാസത്തിന് ഈ യൂണിറ്റ് സഹായകമായിട്ടുണ്ട്.

തയ്യാറാക്കിയത്;

അക്വേര്‍ഡ് ന്യൂറോ- കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേര്‍സ് യൂണിറ്റ്,
ഓഡിയോളജി ആന്‍ സ്പീച്ച് ലാംഗ്വേജ് പത്തോളജി ഡിപ്പാര്‍ട്ട്മെന്‍റ്,
നിഷ്