കരീന ഷാറൂഖിന്റെ പ്രതിഫലം ചോദിച്ചു; കരണ്‍ ജോഹര്‍ പിണങ്ങി

 

മുംബയ്: കല്‍ ഹോനാ ഹോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീനാ കപൂര്‍ ഷാറൂഖാന്‍ വാങ്ങുന്ന പ്രതിഫലം ചോദിച്ചെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹര്‍. ഇതേ തുടര്‍ന്ന് താന്‍ ഒരു വര്‍ഷത്തോളം കരീനയുമായി പിണക്കത്തിലായിരുന്നെന്നും സംവിധായകന്‍. തന്റെ ആത്മകഥയായ ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയിയിലാണ് ഇക്കാര്യം പറയുന്നത്. ഇറങ്ങും മുമ്പ് പുസ്തകം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. കരീന പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്ന് പ്രീതി സിന്റയെ നായികയായി ക്ഷണിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

മുജേ ദോസ്തി കരോഗേ എന്ന ചിത്രം റിലീസായ ആഴ്ചയിലാണ് കരീനയെ അടുത്ത ചിത്രമായ കല്‍ ഹോ നാ ഹോയിലേക്ക് ക്ഷണിച്ചത്. മുജേ ദോസ്തി കരോഗേ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ആദിത്യ ചോപ്രയുടെ അസസ്റ്റന്റായ കുനാല്ഡ കോഹ്‌ലിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അയാളാണ് പരാജയത്തിന് ഉത്തരവാദിയെന്ന് കരീന വാദിച്ചു. കരണ്‍ ജോഹറിന്റെ അസോസിയേറ്റായിരുന്ന നിഖില്‍ അദ്വാനിയുടെ ആദ്യ ചിത്രമായിരുന്നു കല്‍ ഹോ ന ഹോ. നിഖിലിനെ വച്ച് സിനിമ ചെയ്താല്‍ പരാജയമാകുമെന്നും കരീന മുന്നറിയിപ്പ് നല്‍കി. ഇതോടെ താന്‍ കരീനയുമായി സംസാരിച്ചിരുന്ന മുറിക്ക് പുറത്തേക്ക് പോയെന്നും പിതാവ് യാഷ് ജോഹറിനോട് കരീനയുമായി ഇനി സംസാരിക്കണ്ടെന്നും പറഞ്ഞു.

പിന്നീട് പലതവണ കരീനയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്നാണ് പ്രിതി സിന്റയെ സമീപിച്ചത്. പിന്നീട് പല പാര്‍ട്ടികളിലും കരീനയെ കണ്ടിട്ടുണ്ടെങ്കിലും മിണ്ടാറില്ലായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു. സിനിമ ഹിന്ദിയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി എന്നതാണ് സത്യം. സിനിമ റിലീസായി മാസങ്ങള്‍ക്ക് ശേഷം നിഖില്‍ അദ്വാനിയോട് കാര്യങ്ങള്‍ പറഞ്ഞെന്നും കരണ്‍ജോഹര്‍ പറയുന്നു.