മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കലാപം: യു.പിയില്‍ 50 കുടുംബങ്ങള്‍ പാലായനം ചെയ്തു

യു.പിയിലെ നാദ്രൗളി ഗ്രാമത്തില്‍ നിന്നും 33ഓളം മുസ്‌ലിം കുടുംബങ്ങള്‍ പാലായനം ചെയ്തു. മുസ്ലിം യുവാവ് ഹിന്ദു യുവതിയുമായി ഒളിച്ചോടിയതിനു പിന്നാലെ ഗ്രാമത്തിലെ മുസ്‌ലീങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമായതിനെ തുടര്‍ന്നാണ് കുടുംബങ്ങള്‍ നാടുവിടാന്‍ തുടങ്ങിയത്. മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങിയതോടെ ഒളിച്ചോടിയ യുവാവിന്റെ കുടുംബം ഉള്‍പ്പെടെ 10 കുടുംബങ്ങള്‍ മെയ് 11ന് ഇവിടം വിട്ടിരുന്നു. അതിനു പിന്നാലെ 33ലേറെ കുടുംബങ്ങള്‍ കൂടി ഇവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആകെ 55ഓളം കുടുംബങ്ങള്‍ ഈ സംഭവത്തിനുശേഷം പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
എം.പി സത്യപാല്‍ സിങ് സാഹിനിയുള്‍പ്പെടെ പലരും ഇവരോട് പോകരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നാടുവിടുകയായിരുന്നു. ഇവരിപ്പോള്‍ ബദൗണ്‍, സാംഭാല്‍, അലഖഢ് എന്നിവിടങ്ങളിലാണ് കഴിയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പൊലീസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടവെന്നാണ് ആക്രമണത്തിന് ഇരയായി നാടുവിട്ടവര്‍ പറയുന്നത്. ‘ ഞങ്ങള്‍ക്ക് പൊലീസിലും ഭരണകൂടത്തിലും വിശ്വാസം നഷ്ടപ്പെട്ടു. എന്റെ വീട് പൂര്‍ണമായി അവര്‍ തകര്‍ത്തു. എന്റെ മകളെ അവര്‍ ആക്രമിച്ചു.’ ഇപ്പോള്‍ സംഭാലില്‍ കഴിയുന്ന മുഹമ്മദ് ഷക്കീല്‍ എന്ന അധ്യാപകന്‍ പറയുന്നു. ആക്രമണം നടന്ന രാത്രികളുടെ ഓര്‍മ്മകള്‍ തങ്ങളെ ഇപ്പോഴും വേട്ടയാടുകയാണെന്ന് നാടുവിട്ട നഫീസ് അഹമ്മദ് പറയുന്നു. ‘എന്റെ മക്കള്‍ക്ക് ഇപ്പോഴും ഉറങ്ങാനാകുന്നില്ല. ആ ക്രൂരമായ ആക്രമണത്തിന്റെ ഓര്‍മ്മകള്‍ ഞങ്ങളെ ഇപ്പോഴും വേട്ടയാടുകയാണ്. ഞങ്ങളെ മണിക്കൂറുകളോളം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.’ അദ്ദേഹം പറയുന്നു.

പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും അവര്‍ അക്രമിക്കപ്പെട്ടെന്ന് ഗ്രാമത്തലവന്‍ പ്രമേദ് കുമാര്‍ യാദവ് പറയുന്നു. ‘ഇതേ തുടര്‍ന്ന് വെറും രണ്ട് ദിവസം കൊണ്ട് ഇവിടുത്തെ മുസ്ലിം ജനസംഖ്യ പത്ത് ശതമാനമായി കുറഞ്ഞു. മുസ്ലീങ്ങള്‍ പേടിച്ച് ഓടുകയായിരുന്നു. ഞാന്‍ അവിടെ അവരെ സഹായിക്കാന്‍ പോയിരുന്നെങ്കില്‍ ഞാനും അക്രമിക്കപ്പെടുമായിരുന്നു.’ ഗ്രാമത്തലവന്‍ കൂട്ടിച്ചേര്‍ത്തു മെയ് എട്ടിനാണ് യുവാവ് വിവാഹിതയായ ഹിന്ദു യുവതിയുമായി ഒളിച്ചോടിയത്. ഇതേ തുടര്‍ന്ന് മെയ് ഒന്‍പതിനാണ് മുസ്ലിം കുടുംബങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഇവരുടെ വീടുകള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. അതിനിടെ പാലായനം ചെയ്തവരുടെ ലിസ്റ്റുണ്ടാക്കാന്‍ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് ഗുണ്ണൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അഖിലേഷ് യാദവ് പറഞ്ഞു. അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.