വിവാഹനിശ്ചയ തലേന്ന് യുവതിയെ മുന്‍ കാമുകന്‍ കുത്തി കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹനിശ്ചയ തലേന്ന് യുവതിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22കാരിയാണ് കുത്തേറ്റു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം മുന്പാണ് ശ്രീകാന്തും ഗായത്രിയും പരിചയപ്പെടുന്നത്. ഭോംഗിറിലെ ഒരു സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. കുറച്ചുനാളുകൾക്കുശേഷം ഇയാൾ ഗായത്രിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ഗായത്രി ഇത് നിരസിച്ചു. ഈ വിവരം ഗായത്രി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് മാതാപിതാക്കളും സമുദായാംഗങ്ങളും പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് ശ്രീകാന്തിനു മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ഇത് വിലയ്ക്കെടുത്തില്ല.

അടുത്തിടെ മാതാപിതാക്കൾ ഗായത്രിയുടെ വിവാഹം ഉറപ്പിച്ചു. ഞായറാഴ്ചയാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്തുപോയ സമയം വീട്ടിലെത്തിയ ശ്രീകാന്ത് ഗായത്രിയെ കത്തിക്കു കുത്തുകയായിരുന്നു. ഗായത്രിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടൻതന്നെ ഗായത്രിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനുകീഴടങ്ങി.

ഗായത്രിയെ കുത്തിയശേഷം ശ്രീകാന്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തങ്ങൾ പ്രണയത്തിലായിരുന്നെന്നും പരിചയപ്പെട്ടു കുറച്ചുമാസങ്ങൾക്കുശേഷം പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ചുപോയതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാൾ പോലീസിനു മൊഴി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.