കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: മെട്രോയുടെ ഉദ്ഘാടനം നാടമുറിച്ച് പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. പാലാരിവട്ടം സ്റ്റേഷനിലാണ് പ്രധാനമന്ത്രി നാടമുറിച്ച് ഉദ്ഘാടനം ചെയ്തത്. ഒദ്യോഗിക ഉദ്ഘാടനം അല്‍പ്പസമയത്തിനകം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും.

പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചുള്ള ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യുകയാണ്. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രിയും സംഘവും യാത്രചെയ്യുക. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിരാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നത്.

kochi metro-prime minister

മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് രാവിലെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 10.15ന് ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു.

പ്രൊഫ കെവി തോമസ് എംപി, സുരേഷ് ഗോപി എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഒ രാജഗോപാല്‍, മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എആര്‍കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടിപിസെന്‍കുമാര്‍, ജില്ല കളക്ടര്‍ കെമുഹമ്മദ് വൈ സഫീറുള്ള, ജില്ല പൊലീസ് മേധാവി എംപി ദിനേശ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.