തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വെ ഫലം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രതീയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്.

കേരളത്തില്‍ 72.92 ശതമാനവും പശ്ചിമ ബംഗാളില്‍ 57.5 ശതമാനവും അസമില്‍ 58.27 ശതമാനവും പേര്‍ക്ക് അവരുടെ സര്‍ക്കാരുകളില്‍ പ്രീതിയുണ്ട്.

കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു.

അതേ സമയം തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ 16.55 ശതമാനവും പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തില്‍ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ.

സര്‍വേയില്‍, അസമില്‍ 41.87 ശതമാനം പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വളരെയധികം സംതൃപ്തരാണ്, 29.3 ശതമാനം പേര്‍ ഒരു പരിധിവരെ സംതൃപ്തരാണ്, 12.39 ശതമാനം പേര്‍ തൃപ്തരല്ല. മൊത്തം 58.78 ശതമാനം ആളുകള്‍ അസം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്.