തന്നെ ഭ്രാന്തിയായി ചിത്രീകരിക്കാൻ സഭാ അധികൃതരുടെ ശ്രമമെന്ന് കന്യാസ്ത്രീ
സി എം സി സന്യാസിനി സമൂഹത്തിൽപ്പെട്ട കന്യാസ്ത്രീയുടെ പരാതി മനുഷ്യാവകാശ കമ്മീഷനിൽ
മഠത്തിലെ തോന്ന്യവാസങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഒന്നുകിൽ ഭ്രാന്തിയാക്കി ചികിത്സിക്കും – അതല്ലെങ്കിൽ കള്ളിയാക്കി പൊലീസിൽ ഏൽപ്പിക്കും.
കാരുണ്യ വർഷത്തിൽ കത്തോലിക്കാ സഭയുടെ കരുണയില്ലാത്ത പണികൾ.
നിരാലംബയായ ഒരു കന്യാസ്ത്രീയെ സഭ നിരന്തരമായി പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായി മനുഷ്യാവകാശക്ക മ്മീഷനിൽ പരാതി.
ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപികയുമായ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
സ്കൂൾ അദ്ധ്യാപികയായ തന്റെ ശമ്പളം പിടിച്ചു വച്ചിരിക്കയാണ്.
കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം പോലീസിന് നിർദ്ദേശം
പാലായിൽ ഈയടുത്ത കാലത്ത് മരിച്ച കന്യാസ്ത്രീയെ കൊന്നതാണെന്നും പരാതിയിൽ പറയുന്നു.
-പി.ബി.കുമാര്‍-
പാലാ രൂപത കന്യാസ്ത്രിയെ മോഷണക്കേസില്‍ പ്രതിയാക്കി! അധ്യാപികയായ കന്യാസ്ത്രിയെ മോഷണ കേസില്‍ പ്രതിയാക്കി സഭാ അധികൃതര്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. കോട്ടയം ജില്ലാ പോലീസ് അധികൃതരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് കമ്മീഷന്‍.
പാലായില്‍ അടുത്ത കാലത്ത് മരിച്ച കന്യാസ്ത്രി കൊല്ലപ്പെട്ടതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അധ്യാപികയായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയിലുണ്ട്. തന്റെ ജീവന്‍ അപകടത്തിലാണെന്നും പരാതിയില്‍ പറയുന്നു.
കോണ്‍ഗ്രിഗേഷന്‍ മദര്‍ ഓഫ് കാര്‍ മലീത്ത സ്രി എം.സി) അംഗമായ സന്യാസിനിയാണ് മേരി സെബാസ്റ്റ്യന്‍. രണ്ടുമാസം മുമ്പാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കോട്ടയം ചേര്‍പ്പുങ്കലിലെ കോണ്‍വെന്റിലാണ് കന്യാസ്ത്രി ഇപ്പോള്‍ താമസിക്കുന്നത്. എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയുമാണ് പരാതിക്കാരി. വര്‍ഷങ്ങളായി സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനത്തിനും അവഗണനയും പീഡനത്തിനും ഇരയാണ് താനെന്ന് സന്യാസിനി മേരി സെബാസ്റ്റ്യന്‍ കമ്മീഷന് എഴുതിയ കത്തില്‍ പറയുന്നു.
1995ലാണ് സന്യാസിനി വൃതം ചെയ്ത് സഭാoഗമായത്.തുടര്‍ന്ന് രാജഗിരി കോളേജില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് പഠിക്കാന്‍ പോയി. ഇതിനിടയില്‍ കന്യാസ്ത്രി ഒരു വൈദികന്റെ പ്രണയവല്ലരിയില്‍ തൂങ്ങിയെന്നാണ് സഭാ അധികൃതര്‍ കണ്ടെത്തിയത്. പ്രേമത്തിന് കണ്ണില്ലെന്നാണ് സഭാനാഥന്‍മാരുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് വെറും കേട്ടുകേള്‍വി മാത്രമാണെന്നാണ് കന്യാസ്ത്രീയുടെ വാദം. യാതൊരു അന്വേഷണവും കുടാതെ തനിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കോഴ്‌സിന്റെ ഭാഗമായി ഫീല്‍ഡ് വര്‍ക്കിനു പോകേണ്ട സമയത്ത് അതിന് അനുവദിക്കാതെ ഒരു ധ്യാനകേന്ദ്രത്തില്‍ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചതായും കന്യാസ്ത്രി പറയുന്നു. വീട്ടുതടങ്കലില്‍ എന്ന പോലെയാണ് ഇക്കാലത്ത് തന്നോട് പെരുമാറിയത്.
പഠന ശേഷം അന്തിനാട് ശാന്തിനിലയത്തില്‍ അംഗമായിരിക്കെ അതിനോട് അനുബന്ധിച്ച സ്പഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിച്ചു. പ്രസ്തുത സ്‌കൂളില്‍ പ്രവര്‍ത്തിക്കാത്ത സന്യാസിനി മാരുടെ പേര് സ്റ്റാഫ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് തട്ടിക്കുന്നതിനെ എതിര്‍ത്തതോടെ തന്നെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ആരംഭിച്ചതായി മേരി സെബാസ്റ്റ്യന്‍റെ പരാതിയിലുണ്ട്.
തന്നെ മാനസിക രോഗിയാക്കാന്‍ ശ്രമം നടന്നു. മനശാസ്ത്രജ്ഞനെ കാണാനും മരുന്നു കഴിക്കാനും ആവശ്യപ്പെട്ടു. തന്റെ ആത്മീയ ഗുരുവായ ഫാദര്‍ ജയിംസിലൂടെയും ശ്രമം തുടര്‍ന്നു. മരുന്നു കഴിക്കേണ്ട രോഗം തനിക്കുണ്ടോ എന്ന് സന്യാസിനി ചോദിച്ചപ്പോള്‍ അങ്ങനെ തനിക്ക് തോന്നിയിട്ടില്ലെന്നാണ് ജെയിംസ് അച്ചന്‍ പറഞ്ഞത്.
താന്‍ അറിയാതെ സഭാനാഥന്‍മാര്‍ തനിക്ക് മരുന്ന് നല്‍കിയിട്ടുണ്ടെന്നും സന്യാസിനി പറഞ്ഞു. ഇക്കാര്യം താന്‍ അറിഞ്ഞത് അച്ചനിലുടെയാണെന്നും സന്യാസിനിയുടെ പരാതിയില്‍ പറയുന്നു.
തന്നോട് സംസാരിക്കുന്ന സഹകന്യാസ്ത്രിമാരെ അതില്‍ നിന്നും വിലക്കിയതായി മേരി സെബാസ്റ്റ്യന്‍ പറഞ്ഞു. അധികാരികള്‍ തന്നെ നിരന്തരം സ്ഥലം മാറ്റി. താനൊരു കുഴപ്പക്കാരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നതായും സന്യാസിനി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാവപ്പെട്ടവര്‍ക്ക് ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനാണെന്ന പേരില്‍ വിദേശ രാജ്യങ്ങള്‍ക്ക് പ്രോജക്റ്റുകള്‍ സമര്‍പ്പിക്കുന്നത് സഭയില്‍ നിത്യസംഭവമാണെന്ന് കന്യാസ്ത്രി പറയുന്നു.കോടി കണക്കിനു രൂപ ഇത്തരത്തില്‍ സഭാനാഥന്‍മാര്‍ അടിച്ചോണ്ട് പോകുന്നതായും പരാതിയില്‍ പറയുന്നു.ഇത്തരത്തില്‍ കിട്ടുന്ന പണം സഭയിലെ മറ്റ് ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ഇത്തരം പ്രോജക്റ്റുകള്‍ തന്നെ കൊണ്ടാണ് തയാറാക്കിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ അധികാരികളെ തനിക്ക് എതിരാക്കി.
മേരി സെബാസ്റ്റ്യന്‍ ഇപ്പോള്‍ താമസിക്കുന്ന മഠത്തോട് ചേര്‍ന്നുള്ള ബാലികാ ഭവനിലെ കട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അധികാരികളെ ചൊടിപ്പിച്ചു. സന്യാസിനിയോട് സംസാരിക്കുന്നതില്‍ നിന്നും കുട്ടികളെ വിരട്ടി. സന്യാസിനിക്ക് ഭ്രാന്താണെന്നും സഭാനാഥന്‍മാര്‍ കുട്ടികളോട് പറഞ്ഞിട്ടുണ്ട്.
ഒടുവില്‍ കാനന്‍ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് സന്യാസിനി ബഹിര്‍വാസത്തിനുള്ള അപേക്ഷ 2016 ജനുവരിയില്‍ നല്‍കിയെങ്കിലും അതിന്‍മേല്‍ തീരുമാനമെടുക്കാതെ സന്യാസിനിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.
ഉടന്‍ വന്നു സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം. അന്നത്തെ മാറ്റം തന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ സന്യാസിനി അത് അനുസരിക്കാന്‍ തയാറായില്ല.
സഭാധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വ്യതമോചനത്തിന് അപേക്ഷ നല്‍കുകയും തുടര്‍ ജീവിതത്തിന് ആവശ്യമുള്ള പണം നല്‍കാമെന്ന് പ്രൊവിന്‍ഷ്യലും കൂട്ടരും സമ്മതിക്കുകയും ചെയ്തു. 2016 മേയ് 23നാണ് അപേക്ഷ നല്‍കിയത്. 30 ലക്ഷമാണ് കന്യാസ്ത്രി ആവശ്യപ്പെട്ടത്.2012 ജൂണ്‍ മുതല്‍ പാലാ എയ്ഡഡ് സ്‌കുളില്‍ പഠിപ്പിച്ച വകയില്‍ ലഭിച്ച 40 ലക്ഷം കന്യാസ്ത്രി മഠത്തിന് നല്‍കിയിരുന്നു. കന്യാസ്ത്രിക്ക് 45 വയസു കഴിഞ്ഞു. ആരും തുണയില്ല. വൃതമോചനത്തിനുള്ള അപേക്ഷ ലഭിച്ചതോടെ സഭ കാലു മാറി. പണം നല്‍കാനാവില്ലെന്ന് വാദിച്ചു. തുടര്‍ന്ന് വക്കീല്‍ നോട്ടീസയച്ചു.
വക്കീല്‍ നോട്ടീസിന് പ്രതികാരമെന്നോണം മഠത്തില്‍ കന്യാസ്ത്രി മോഷണം നടത്തിയതായി മഠo പ്രൊവിന്‍ഷ്യല്‍ പോലീസില്‍ പരാതി നല്‍കി.
പാലാ സിഐയും രണ്ട് പോലീസുകാരും യൂണിഫോമില്‍ മഠത്തിലെത്തി കന്യാത്യാസ്ത്രിയെ ചോദ്യം ചെയ്ത് അപമാനിച്ചു.അതും രണ്ട് മണിക്കൂര്‍. പോലീസുകാരാണെങ്കിലും അവര്‍ സത്യം മനസിലാക്കി സഭാനാഥന്‍മാരുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. എന്നിട്ടും സമ്മതിച്ചില്ല. പോയി ചത്തു കൂടേ എന്നാണ് എല്ലാവരും കന്യാസ്ത്രിയോട് ചോദിക്കുന്നത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും മേരി സെബാസ്റ്റ്യന്‍റെ പരാതിയില്‍ പറയുന്നു.
പാലാ ദേവമാതാ മദര്‍ പ്രൊവിന്‍ഷ്യല്‍, ചേര്‍പ്പുങ്കല്‍ നസറത്ത് ഭവന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍, അരുണാപുരം കര്‍മല റാം കോണ്‍വെന്റിലെ മുന്‍ മദര്‍ സുപ്പീരിയര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.