കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

    തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. ഭാര്യ; സാവിത്രി, മക്കൾ: അദിതി, അപർണ

    അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിർന്ന പ്രതിനിധിയെ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ പരിഗണിക്കപ്പെടുന്നത്.

    1939 ജൂണ്‍ 2ന് തിരുവല്ലയില്‍ ഇരിങ്ങോലിലായിരുന്നു ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം.
    സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.  പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി.