കൊവിഡ് പ്രതിസന്ധി മാറിയിട്ടേയില്ല, മൂന്നാം വരവ് അത്യന്തം അപകടകരം: സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍

    തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധി അവസാനിച്ചുവെന്നോ ഇന്ത്യ സമൂഹ പ്രതിരോധം കൈവരിച്ചുവെന്നോ  ഒരിക്കലും കരുതരുതെന്നും ജാഗ്രത കൈവിട്ടാല്‍ മൂന്നാം വരവ് അതിരൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശാസ്ത്ര, വ്യവസായ, ഗവേഷണ കൗണ്‍സില്‍ (സിഎസ്ഐആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മണ്ഡെ പറഞ്ഞു.

    ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യരാശിയെ ഒന്നോടെ തൂത്തെറിയാന്‍ പോന്ന കാലാവസ്ഥാ മാറ്റം, പരമ്പരാഗത  ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ സൃഷ്ടിക്കുന്ന കൊടുംവിപത്തുകളെ നേരിടാനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    ‘ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും പശ്ചാത്തലത്തില്‍ കൊവിഡ്-19 നോടുള്ള ഇന്ത്യയുടെ പ്രതികരണം’ എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര പ്രഭാഷണ പരമ്പരയില്‍ ഓണ്‍ലൈനായി  പങ്കെടുക്കുകയായിരുന്നു ഡോ. മണ്ഡെ.

    രാജ്യത്ത് സമൂഹപ്രതിരോധം എന്ന ലക്ഷ്യത്തില്‍നിന്ന് നാം ഏറെ അകലെയാണ്. മാസ്ക്, സാമൂഹിക അകലം, കൈകഴുകല്‍ എന്നീ ശീലങ്ങളിലൂടെ  നാം വൈറസിനെ തുടര്‍ന്നും പ്രതിരോധിക്കേണ്ടതുണ്ട്. ജനങ്ങളും പ്രത്യേകിച്ച് ശാസ്ത്രസമൂഹവും ഒരിക്കലും ഉദാസീനരാകരുത്. അത് ഇതുവരെ നേരിടാതിരുന്ന വെല്ലുവിളികളിലേയ്ക്കും  അഭിമുഖീകരിക്കാത്ത അപകടകരമായ സാഹചര്യത്തിലേയ്ക്കുമായിരിക്കും രാജ്യത്തെ നയിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

    വാക്സിനുകള്‍ കൊവിഡിനെതിരെ ഫലപ്രദമാണ്. പക്ഷേ വകഭേദം വന്ന വൈറസുകളെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടാന്‍ വാക്സിനുകള്‍ക്ക് കഴിയില്ല  എന്ന കാര്യത്തില്‍ തെളിവില്ല. വകഭേദം സംഭവിക്കുന്നത് വൈറസില്‍ എവിടെയെങ്കിലുമായിരിക്കും. വൈറസിനെ ആകമാനം നേരിടാന്‍ വാക്സിനുകള്‍ക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    സമൂഹപ്രതിരോധം കൈവരിച്ചതുകൊണ്ടല്ല രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായത്. മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതുകൊണ്ടും ജനം ശൈത്യകാലത്ത് പുറംപ്രദേശങ്ങളില്‍ കഴിഞ്ഞതുകൊണ്ടുമാണ് വ്യാപനം കുറഞ്ഞത്.  അടച്ചിട്ട സ്ഥലങ്ങളില്‍ വൈറസുകളുണ്ടായിരുന്നു.

    തുറസായ സ്ഥലങ്ങളില്‍ വ്യാപനശേഷി കുറയുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത് ജനം അടച്ചിരുന്നതുകൊണ്ടായിരിക്കാം  കൊവിഡ് വ്യാപനം വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

    ലോകം നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ മസ്തിഷ്ക ശാസ്ത്രങ്ങളിലേയ്ക്ക് ശക്തമായി നീങ്ങുമ്പോള്‍ ഇന്ത്യയും ആ പാത പിന്തുടരേണ്ടതുണ്ടെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകനും ആക്സിലര്‍ വെന്‍ച്വേഴ്സ് ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് എന്നിവ സൃഷ്ടിച്ചിട്ടുള്ള വിപണി വളരെ വലുതാണ്. അത് സാമ്പത്തിക, ആരോഗ്യ, സാമൂഹിക മേഖലയ്ക്ക് അത്യന്താപേക്ഷിതമായിരിക്കുന്നു. മസ്തിഷ്ക പ്രേരിതമായ കമ്പ്യൂട്ടിങ്, പ്രായം ചെല്ലുന്തോറും മസ്തിഷ്കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് താന്‍ ഇപ്പോള്‍ അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


    ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം കടമെടുത്ത സാങ്കേതികവിദ്യയെ ഇവിടുത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു എന്നതാണെന്ന്  വിജ്ഞാന ഭാരതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പറഞ്ഞു. വിജ്ഞാനം ആര്‍ജിച്ചെടുക്കേണ്ടതാണ്. എങ്കില്‍ സാങ്കേതികവിദ്യ പിന്നാലെയെത്തും. അത് ചെയ്യാത്തിടത്തോളം കാലം ഇന്ത്യ വികസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

    ആര്‍ജിസിബി ഡയറക്ടര്‍ ചന്ദ്രഭാസ് നാരായണ ഓണ്‍ലൈന്‍ പ്രഭാഷണം മോഡറേറ്റ് ചെയ്തു.