അഞ്ച് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി

    കൊച്ചി ന്മ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുവട്ടം മത്സരിച്ചവര്‍ ഇനി സ്ഥാനാര്‍ഥിയാകേണ്ടെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശ മുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകും. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് ഇളവുള്ളത്. ശുപാര്‍ശ നടപ്പായാല്‍ കെ.സി.ജോസഫ്, കെ.ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ മത്സരിക്കാനുണ്ടാകില്ല.

    യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഉയര്‍ന്ന പൊതുവികാരം. അതുകൊണ്ടുതന്നെ 50 ശതമാനം സ്ഥാനാര്‍ഥികള്‍ 45 വയസ്സില്‍ താഴെയുള്ളവരാകണം എന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

    യോഗ തീരുമാനത്തെ ആരും എതിര്‍ത്തില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ പറഞ്ഞു. സ്ഥാനാര്‍ഥികളില്‍ സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കും. മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടുനല്‍കുന്നുണ്ടെങ്കില്‍ മുന്‍കൂറായി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും പി.സി.ചാക്കോ പറഞ്ഞു.