നോട്ടുനിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചു,? വി കെ ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്

    തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

    നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹാജരാകാന്‍ നോട്ടീസ് അയച്ചത്. പാര്‍ട്ടിപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഇ.ഡിയ്ക്കും വിജിലന്‍സിനും അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

    അതേസമയം വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയില്‍ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

    ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാര്‍ട്ടി വേദികളിലെത്തിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.