ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു; എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കണമെന്നും ആഹ്വാനം

    ചെന്നൈ: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് വി.കെ. ശശികല. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരോട് യോജിച്ചു നില്‍ക്കണമെന്നും അടുത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. പരാജയപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    ‘ജയ (തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത) ജീവനോടെ ഇരുന്നപ്പോള്‍ പോലും ഞാന്‍ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവര്‍ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാന്‍ രാഷ്ട്രീയും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണ്. ജയയുടെ പാര്‍ട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാര്‍ഥിക്കുന്നു’- ശശികല വ്യക്തമാക്കി.

    അനധികൃത സ്വത്തു സമ്പാദന കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് ഫെബ്രുവരിയില്‍ ചെന്നൈയില്‍ തിരികെയെത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ശശികല അറിയിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

    അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശശികല ജനുവരിയിലാണ് ജയില്‍മോചിതയായത്.