‘രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ’; സഹോദരന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പന്തളം സുധാകരൻ

    തിരുവനന്തപുരം: സഹോദരന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹൃദയവേദനയോടെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ.

    മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നെന്നും പന്തളം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് വിജയയാത്രയുടെ സമാപനവേദിയിൽ വച്ചാണ് പന്തളം സുധാകരന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ പന്തളം പ്രതാപൻ ബി.ജെ.പിയിൽ ചേർന്നത്.

    “എന്തായിരുന്നു ഈ മനം മാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു.”- പന്തളം സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

    പന്തളം സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

    അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരൻ കെ പ്രതാപൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു.

    എന്തായിരുന്നു ഈ മനം മാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു.

    പക്ഷേ എന്റ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?