സിപിഎം കൊടിപിടിച്ചാല്‍ സ്വര്‍ണക്കടത്ത് നടത്താം- രാഹുല്‍ ഗാന്ധി

തിരുവനന്തപുരംന്മ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വര്‍ണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ലെന്നു രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാം ശരിയാക്കുമെന്ന് ജനങ്ങള്‍ക്കു വേണ്ടിയാണോ പാര്‍ട്ടിക്കുവേണ്ടിയാണോ എല്‍ഡിഎഫ് പറയുന്നതെന്നു രാഹുല്‍ ഗാന്ധി ചോദിച്ചു. ഇടതു പാര്‍ട്ടിയിലാണെങ്കില്‍ മാത്രം ജോലി ലഭിക്കുകയും പാര്‍ട്ടി കൊടിപിടിച്ചാല്‍ സ്വര്‍ണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. സര്‍ക്കാരിന്റെ ഭാഗമാണെങ്കില്‍ സ്വര്‍ണക്കടത്ത് ജോലി മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും ചെയ്യാന്‍ കഴിയും.

പക്ഷേ, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്കു ജോലി വേണമെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടിവരും. അവര്‍ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചര്‍ച്ച നടത്തില്ല. കാരണം അവര്‍ ഇടതു പ്രവര്‍ത്തകരല്ല. ഇടതു പ്രവര്‍ത്തകരായിരുന്നെങ്കില്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചര്‍ച്ച നടത്തുമായിരുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ജനങ്ങള്‍ക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയില്‍ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരി സര്‍ക്കാരുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു സര്‍ക്കാരും ഇത്രയും അഴിമതി നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നു തെളിഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെ വിലങ്ങുവയ്ക്കും. കടലിനെ വില്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാരിനോട് കടലിന്റെ മക്കള്‍ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

പത്തു വോട്ടിനു വേണ്ടി വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കുമുള്ള ശക്തമായ താക്കീതാണ് യോഗത്തിലെ വലിയ ജനക്കൂട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വര്‍ഗീയത പരത്താനുള്ള ശ്രമത്തിന് എല്‍ഡിഎഫ് വലിയ വിലകൊടുക്കേണ്ടി വരും. ജനമനസ് യുഡിഎഫിനു പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.