‘ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടില്ല’, മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍

    പാലക്കാട്: തന്റെ ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്‍. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം ആ നിമിഷവും ഉണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ബാലന്‍ ആരോപിച്ചു. സ്വന്തം താല്‍പര്യത്തിന് വേണ്ടി ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചരണം നടത്തിയത് സിപിഎമ്മുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ ഭരണത്തിന് നിര്‍ണായക പങ്ക് പാലക്കാട് വഹിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം പാലക്കാട്ട് നിന്ന് ഇടതുമുന്നണിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

    പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുളള സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. ജമീലയെ മത്സരിപ്പിയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും മറ്റു മണ്ഡലങ്ങളുടെ വിജയസാധ്യതയെ ബാധിയ്ക്കുമെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇതോടെ പികെ ജമീലയ്ക്ക് പകരം ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.