മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി

    മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും   പ്രഖ്യാപിച്ചെന്ന് പരാതിയില്‍ പറയുന്നു.

    തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്‌ളിക് റിലേഷന്‍സ് ഡിപ്പര്‍ട്ട്‌മെന്റിനോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പിരിപാടിയേയോ പറ്റി സംസാരിക്കാനാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. ഇത് ലംഘിച്ച മുഖ്യമന്ത്രിയെ തടയണമെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രിമേ നടത്താവൂ എന്ന് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയോട് അവശ്യപ്പെട്ടു.

    പോസ്റ്റല്‍ ബാലറ്റിലെ തിരിമറി തടയുന്നതിനായി  സീല്‍ ചെയ്ത ബാലറ്റ് ബോക്‌സുകള്‍ ഉപയോഗിച്ച് അവ ശേഖരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.

    ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു നോക്കുകയും സര്‍ക്കാരിന് എതിരായത്
    നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ പരാതിയും ഇതേക്കുറിച്ച് ഉണ്ടായിരുന്നു.  നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ വീടുകളിലെത്തി പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ ഉപയോഗിക്കുകയും സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ്  ഉറപ്പു വരുത്തുകയും വേണമെന്ന്  രമേശ് ചെന്നിത്തല ചീഫ് ഇലക്ടറല്‍ ഓഫീസറോട് കത്തില്‍ ആവശ്യപ്പെട്ടു.