ആണ്‍ സുരേന്ദ്രന്‍ മതി പെണ്‍ സുരേന്ദ്രന്‍ വേണ്ടെന്ന് ബിജെപി തീരുമാനിച്ചു, കരുത്തനെങ്കില്‍ മുരളി എം പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്നും കോടിയേരി

    തിരുവനന്തപുരം: പോരാട്ടം നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ജയിക്കാന്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ എം.പി സ്ഥാനം രാജിവച്ചല്ലേ മത്സരിക്കേണ്ടതെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടി തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു. കരുത്തനെങ്കില്‍ മുരളി എം.പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ സ്ഥാനം രാജിവച്ചല്ലേ മത്സരിക്കേണ്ടത്.

    കേരളത്തില്‍ പൊതുവെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാല്‍ നേമത്ത് എല്‍.ഡി.എഫും ബിജെപിയും തമ്മിലാണ് മത്സരം. നേമത്തെ ഇടത് സ്ഥാനാര്‍ത്ഥിയ്ക്ക് തടിയും വണ്ണവും തൂക്കവും മറ്റുളളവരെക്കാള്‍ കുറവാണെന്നേയുളളൂ എന്നാല്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.

    കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്നും ജമാ അത്തെ ഇസ്‌ളാമിയുമായി പരസ്യബന്ധവും നീക്ക് പോക്കും യുഡിഎഫ് നടത്തുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇത് രാഷ്ട്രീയ പാപ്പരത്വമാണ്. ഇടത് മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേമം ഉള്‍പ്പടെ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

    ലതികാ സുഭാഷ് വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കോടിയേരി വിമര്‍ശിച്ചു. നേതാക്കളുടെ മുന്നില്‍ തലമുണ്ഡനം ചെയ്തിട്ട് കാര്യമുണ്ടോ? തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കെ.സുധാകരനെ പോലെയുളളവര്‍ക്ക് പോലും കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു.

    കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാദ്ധ്യത സുരേന്ദ്രനില്ല. ആണ്‍ സുരേന്ദ്രന്‍ മതി പെണ്‍ സുരേന്ദ്രന്‍ വേണ്ടെന്ന് ബിജെപി തീരുമാനിച്ചുകാണുമെന്നും കോടിയേരി പറഞ്ഞു.