മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പിതാവ്‌ ജീവനൊടുക്കി

ചേര്‍ത്തല: ഉറങ്ങിക്കിടന്ന മകളെ ഷാള്‍ മുറുക്കി കൊന്നശേഷം പിതാവ് സമീപത്തെ വീടിന്റെ  സണ്‍ ഷെയിഡില്‍ തൂങ്ങിമരിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 9ാം വാര്‍ഡ് കായിപ്പുറത്ത് നികര്‍ത്തില്‍ ചന്ദ്രന്‍ എന്നു വിളിക്കുന്ന രാമചന്ദ്രന്‍(65) മകള്‍ വാണി എന്നുവിളിക്കുന്ന പ്രിയ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.30 ഓടേ ചന്ദ്രന്റെ വീടിന് പിന്നില്‍ താമസിക്കുന്ന ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണ് സംഭവം ആദ്യം കണ്ടത്. സമീപ വീട്ടില്‍ സണ്‍ഷെയിഡിലെ കൊളുത്തില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ:  ചന്ദ്രന്റെ മരണ വിവരം അറിഞ്ഞ് തുടര്‍ നടപടികള്‍ക്കായി സംഭവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വാണി ചലനമറ്റ് കിടക്കുന്ന വിവരം സമീപ വാസികള്‍ അറിയിക്കുന്നത്. നാട്ടുകാര്‍ വാണിയെ ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. രാത്രിയില്‍ വാണിയും പിതാവ് ചന്ദ്രനും ഒന്നിച്ചാണ് ഉറങ്ങിയത്. വാണിയുടെ ആറുമാസം പ്രായമുള്ള മകന്‍ ജഗന്നാഥന്‍ അടുത്ത മുറിയില്‍ ചന്ദ്രന്റെ ഭാര്യ ഓമനക്കൊപ്പമാണ് കിടന്നത്. പള്ളിപ്പുറം ഒറ്റപ്പുന്ന ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് ചന്ദ്രന്‍. ഒന്നര വര്‍ഷം മുന്‍പ് കേളമംഗലത്ത് വിവാഹം ചെയ്തുവിട്ട വാണി പ്രസവത്തോടെ ചില മാനസിക അസ്വസ്ഥത കാണിച്ചിരുന്നു. ഇതില്‍ മനംനൊന്ത് ചന്ദ്രന്‍ ഓട്ടോ ഓടിക്കാന്‍ പോകുന്നതും സംസാരിക്കുന്നതും അപൂര്‍വമായിരുന്നു.

വാണിയെ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോന്നിരുന്നു. മാനസിക നില മോശമായതിനാല്‍ കുട്ടിയെ അടുത്ത മുറിയിലായിരുന്നു കിടത്തിയിരുന്നത്. വാണിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് മുറിയുടെ വാതില്‍ പൂട്ടി താക്കോല്‍ ഒളിപ്പിച്ചു വെച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചന്ദ്രന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി എസ്.ഐ എം.എം ഇഗ്‌നേഷ്യസ് പറഞ്ഞു.  മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളജ് ആസ്പത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീണ ചന്ദ്രന്റെ രണ്ടാമത്തെ മകളാണ്. മരുമക്കള്‍: രാജേഷ്,സഞ്ജു.