കാമുകന്‍ കാമുകിയെ പെട്രോളൊഴിച്ച് കത്തിച്ചു

ഇരുവരും ഗുരുതരാവസ്ഥയില്‍
രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

കോട്ടയം: പ്രണയബന്ധം വീട്ടിലറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കാമുകന്‍ പെട്രോളൊഴിച്ച് തീയിടാന്‍ ശ്രമിച്ചു. ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലാണ് സംഭവം. കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25), കായംകുളം ചിങ്ങോലി സ്വദേശിനി ലക്ഷ്മി (21) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, എസ്.എം.ഇ കോളേജിലെ നാലാം സെമന്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്. ഇതേ കോളേജില്‍ നിന്ന് 2013ല്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇന്ന് ക്യാംപസില്‍ സമരമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ക്യാംപസിലെത്തിയ യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ ക്ലാസിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ആദ്യം സ്വയം ശരീരത്തിലൊഴിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്തിലൊഴിക്കുകയും ചെയ്തു. സഹപാഠികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.

ഭയന്ന പെണ്‍കുട്ടി ക്ലാസില്‍ നിന്നിറങ്ങിയോടി പിന്നാലെ ഓടിയ യുവാവ് ലൈബ്രറിയുടെ സമീപത്ത് വെച്ച് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ശരീരത്തിലും പിന്നീട് സ്വന്തം ശരീരത്തിലും തീ കൊളുത്തി.