ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 186 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കുടങ്ങള്‍ കാണാതായത് സി.ബി.ഐ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
ഇന്നലെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ ബെഞ്ച് കേസ് പരിഗണിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്. സുപ്രീംകോടതി നിയോഗിച്ച സ്പെഷ്യല്‍ ഓഡിറ്ററായ മുന്‍ സി.എ.ജി വിനോദ് റായിയുടെ സമിതിയാണ് സ്വര്‍ണക്കുടങ്ങള്‍ നഷ്ടമായത് കണ്ടെത്തിയത്. ഇതില്‍ വിശദമായ അന്വേഷണത്തിന് റായ് ശുപാര്‍ശ ചെയ്തിരുന്നു.
ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി അന്വേഷിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. 5.72 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിന്റേതായി രേഖകളില്‍ ഉള്ളത്. പരിശോധനയില്‍ ഇത്രയും ഭൂമി കണ്ടെത്താനായില്ല. പാഞ്ചജന്യം കല്യാണമണ്ഡപം 1.82 ഏക്കറിലാണെന്ന് രേഖകളിലുണ്ട്. പരിശോധനയില്‍ 67 സെന്റ് മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തി. കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്നും അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടു.
2001-02 മുതല്‍ 2008-09 വരെയുള്ള ആദായ നികുതി റിട്ടേണുകള്‍ രാജകുടുംബത്തിന് കീഴിലുള്ള അന്നത്തെ ഭരണസമിതി ഫയല്‍ ചെയ്തിട്ടില്ല. കാണിക്ക സ്വര്‍ണവും വെള്ളിയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീകാര്യത്തെ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ കണക്കെടുത്തിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഒന്ന് മുതല്‍ 1000 വരെ നമ്പരുള്ള സ്വര്‍ണക്കുടങ്ങളാണ് 2002 വരെ ഉത്സവ ആവശ്യങ്ങള്‍ക്ക് നിലവറകളില്‍ നിന്ന് പുറത്തെടുത്തിരുന്നത്. 2011 ഏപ്രിലില്‍ പുറത്തെടുത്ത ഒരു സ്വര്‍ണക്കുടത്തിന്റെ നമ്പര്‍ 1988 ആണ്. അതിനാല്‍ ചുരുങ്ങിയത് അത്രയും സ്വര്‍ണക്കുടങ്ങള്‍ ഉണ്ടാകണം. ആഭരണങ്ങളുണ്ടാക്കാന്‍ 822 കുടങ്ങള്‍ ഉരുക്കിയിട്ടുണ്ട്. ബാക്കി 1166 കുടങ്ങള്‍ ഉണ്ടാകണം. 397 എണ്ണം മാത്രമേ കാണാനുള്ളൂ. കാണാതായ 769 കുടങ്ങളുടെ ഏകദേശ തൂക്കം 776 കിലോഗ്രാമാണ്. ഇതിന് 186 കോടി രൂപ വില വരും.
പത്മതീര്‍ത്ഥം, മിത്രാനന്ദ കുളം എന്നിവ നവീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളങ്ങള്‍ പോലെ ആക്കരുതെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു. ആചാരങ്ങളും പഴമയും നിലനിറുത്തി മാത്രമേ നവീകരണം നടത്താവൂ. കുളങ്ങളുടെ നവീകരണം സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കോടതി പൂര്‍ണമായും അംഗീകരിച്ചില്ല. ശ്രീകോവിലിന്റെ അറ്റകുറ്റപ്പണിക്കും കുളങ്ങളുടെ നവീകരണത്തിനും വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്നും കോടതി പറഞ്ഞു.
അമിക്കസ് ക്യൂറിയും രാജകുടുംബത്തിലെ പ്രതിനിധികളും ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ ക്ഷേത്ര ഭരണസമിതിയും ചര്‍ച്ച ചെയ്ത് വിദഗ്ദ്ധരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, കേസ് എട്ടിലേക്ക് മാറ്റി.
അതേസമയം, ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസറായ കെ.എന്‍. സതീഷിനെ പുറത്താക്കണമെന്ന് രാജകുടുംബവും ക്ഷേത്ര ട്രസ്റ്റും ആവശ്യപ്പെട്ടു. ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്ന സതീഷ് ഭരണസമിതിയെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. എക്‌സിക്യൂട്ടിവ് ഓഫീസറുടെ ചുമതലകള്‍ വിശദമാക്കി ഉത്തരവിറക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. കോടതി പക്ഷേ ഇക്കാര്യത്തില്‍ ഉത്തരവിട്ടില്ല.
ക്ഷേത്രത്തിലെ ‘ബി’ നിലവറ തത്കാലം തുറക്കേണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി.
ബി നിലവറ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കില്ലെന്ന് കോടതി നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. ‘ബി’ നിലവറ തുറന്ന് കണക്കെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അമിക്കസ് ക്യൂറി ഇന്നലെ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. 1990നും 2002നുമിടയില്‍ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വിശ്വാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. നിലവറ തുറക്കുന്നതിന് തന്ത്രിമാരുടെയും കാണിപ്പയൂര്‍ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം തേടാമെന്നും അമിക്കസ് ക്യൂറി വാദിച്ചു. പക്ഷേ കോടതി വഴങ്ങിയില്ല.