നീണ്ട ഒന്നരവര്‍ഷത്തെ വാദത്തിനൊടുവിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് കേസിലെ ആറു പ്രതികളില്‍ നാലുപേര്‍ക്ക് സാകേതിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കേസിന്റെ വിചാരണയ്ക്കിടെ മുഖ്യപ്രതി രാംസിംഗ് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വധശിക്ഷ കോടതി ശരിവെയ്ക്കുകയായിരുന്നു.
2012 ഡിസംബര്‍ പതിനാറിനാണ് ദില്ലിയിലെ ബസ്സിനുളളില്‍ പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. ദൈനംദിനം ബലാത്സംഗ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും രാജ്യമനസാക്ഷിയെ ഇത്രയും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. സുഹൃത്തിനൊപ്പം സിനിമ കണ്ട് രാത്രി ബസ്സില്‍ മടങ്ങിവരവേ ആണ് അതിമൃഗീയമായി നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഒപ്പമുള്ള സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച മര്‍ദ്ദിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
നിര്‍ഭയ പീഡിപ്പിക്കപ്പെട്ട രീതിയെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്. നാല്‍പ്പത് മിനുറ്റോളം ഓടുന്ന ബസ്സില്‍ 6 പേരാല്‍ ആ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. തുടര്‍ന്ന് അവളെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
നീണ്ട പതിമൂന്ന് ദിവസങ്ങള്‍ ജീവന് വേണ്ടി അവള്‍ പോരാടി. ക്രൂരപീഡനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു നിര്‍ഭയ. ബലാത്സംഗത്തിനിടെ അവളുടെ വയറ്റിനകത്തേക്ക് പ്രതികള്‍ ഇരുമ്പുദണ്ഡ് കയറ്റിയതാണ് ജീവന് അപകടമായത്.
പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് അവളെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ മുങ്ങി. തലസ്ഥാനം നിന്ന് കത്തി. ഡിസംബര്‍ 18 ന് ആറ് പ്രതികളേയും പിടികൂടി.
അതിനിടെ ആന്തരികാവയവങ്ങള്ില്‍ ഗുരുതര അണുബാധയോടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ നിര്‍ഭയ മരണത്തിന് കീഴടങ്ങി.
പ്രതികളുടെ വിചാരണ അതിവേഗ കോടതി വിചാരണ തുടങ്ങി. മുഖ്യപ്രതി അതിനിടെ ജയിലില്‍ തൂങ്ങി മരിച്ചു. കുട്ടിക്കുറ്റവാളിക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും മറ്റു പ്രതികള്‍ക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയിലെത്തിയത്.