ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ചെന്നൈയിലേയ്ക്കും പുതുച്ചേരിയിലേയ്ക്കും കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുപ്പൂർ സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ കഴിഞ്ഞ 27-നാണ് വീട്ടിൽ നിന്ന് കാണാതായത്. മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കവെ, പെൺകുട്ടി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനക്കാര്യം പുറത്തായത്.

യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായ പെൺകുട്ടി, യുവാവ് ആവശ്യപ്പെട്ടത് അനുസരിച്ച് അയാളുടെ കൂടെ ഇറങ്ങി പോകുകയായിരുന്നു. ചെന്നൈയിലെയും പുതുച്ചേരിയിലെയും ലോഡ്ജുകളിൽ ഇവർ ഒരുമിച്ചു തങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ലോഡ്ജിലെ വാടക കൊടുക്കാൻ കുട്ടിയുടെ ഒരു പവന്‍റെ മാല യുവാവ് വിറ്റു. ഇതിനു പുറമെ ലോഡ്ജ് ഉടമ പ്രഭാകരനും കുട്ടിയെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

ശിവ എന്നായിയിരുന്നു യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നൽകിയിരുന്ന പേര്. എന്നാൽ ഇയാളുടെ യഥാർത്ഥ പേർ ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതിനെ തുടർന്നു പെൺകുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടാകുകയും പെൺകുട്ടി വീട്ടിലേക്കു തിരിച്ചു വരികയുമായിരുന്നു. സംഭവത്തിൽ ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമ പ്രഭാകരനു വേണ്ടി അന്വേഷണം തുടരുകയാണ്.