പി.വി സിന്ധു ആന്ധ്രയിൽ ഡെപ്യൂട്ടി കളക്ടറാകും

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പിവി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തീരുമാനം. ആന്ധ്രപ്രദേശിലാണ് ഇന്ത്യയുടെ സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിക്കുക. ഇത് സംബന്ധിച്ച ബില്ലിന് ആന്ധ്രപ്രദേശ് നിയമസഭയില്‍ അംഗീകാരം ലഭിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശിന് പുറമേ തെലങ്കാനയും സിന്ധുവിന് സമാന പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സിന്ധു ആന്ധ്രയുടെ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു.

നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് മാനേജരായ സിന്ധു ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്കുയരുമ്പോള്‍ രാജ്യത്തെ കായിക താരങ്ങള്‍ക്കുള്ള ബഹുമതിയായാണ് കായിക ലോകം ഇതിനെ കാണുന്നത്.