പോലീസ് ആസ്ഥാനത്ത് സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം; നളിനി നെറ്റോയ്ക്ക് പരാതി

പോലീസ് ആസ്ഥാനത്ത് ഡിജിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിൽ രൂക്ഷ വാക്കേറ്റേമുണ്ടായതായി റിപ്പോർട്ട്. സെൻകുമാർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് രേഖാ മൂലം പരാതി നൽകിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മേയ് 9ന് സെൻകുമാറിന്റെ മുറിയിലാണ് തർക്കം നടന്നത്.

തച്ചങ്കരിയുടെ പരാതിയില്‍ തുടര്‍നടപടി ഉണ്ടായില്ലെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം. മേയ് ഒമ്പതിനു പോലീസ് ആസ്ഥാനത്തെ പോലീസ്‌മേധാവിയുടെ മുറിയിലാണ് സംഭവം. തച്ചങ്കരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി താനറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ സെന്‍കുമാര്‍ പൊട്ടിത്തെറിച്ചെന്നാണ് പരാതി.

സെന്‍കുമാര്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ താനും സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരിലൊരാളാണെന്ന് തച്ചങ്കരി മറുപടി നല്‍കിയത്രെ. ചട്ടലംഘനം അനുവദിക്കില്ലെന്ന് സെന്‍കുമാറും ചട്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്ന് തച്ചങ്കരിയും വാദിച്ചു.

പഴയ കേസുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഇതിനിടെ കടന്നുവന്നു. മറ്റൊരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസഥന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി. തുടര്‍ന്നാണ് സെന്‍കുമാര്‍ മോശമായി പെരുമാറിയെന്നുകാട്ടി തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

മേയ് അഞ്ചിനു സെന്‍കുമാര്‍ ഡി.ജി.പി.യായി ചുമതലയേറ്റതിനു പിന്നാലെ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയായ തച്ചങ്കരി വിളിച്ചിരുന്നു. തന്റെ അറിവോടെമാത്രമേ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂവെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സെന്‍കുമാറിനെ പ്രകോപിപ്പിച്ചു.

ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിനും തച്ചങ്കരി രൂപംനല്‍കിയിരുന്നു. ഇതില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. സി.പി.എം. നേതൃത്വവുമായി അടുപ്പമുള്ള തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണെന്നും വിലയിരുത്തലുണ്ടായിരുന്നു.

ഇക്കാരണംകൊണ്ടുതന്നെ വളരെ സൂക്ഷ്മതയോടെയാണ് സെന്‍കുമാറിന്റെ നീക്കങ്ങള്‍. പോലീസ് മേധാവിക്കുവേണ്ടി എന്ന് രേഖപ്പെടുത്തി എ.ഡി.ജി.പി. മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാന്‍ പാടില്ലെന്ന് സെന്‍കുമാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ജൂണ്‍ 30-ന് വിരമിക്കുംവരെ പോലീസ് ആസ്ഥാനത്ത് മറ്റൊരു അധികാരകേന്ദ്രം വേണ്ട എന്നനിലയിലുള്ള നടപടികളുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.

തച്ചങ്കരിയുമായി വാക്കുതര്‍ക്കമുണ്ടായെന്ന വാര്‍ത്ത സെന്‍കുമാര്‍ നിഷേധിച്ചിട്ടില്ല. തച്ചങ്കരിയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആസ്ഥാനത്തെ കാര്യങ്ങള്‍ പോലീസ് മേധാവി അറിഞ്ഞുവേണം നടക്കാന്‍. അത് മറികടക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. അത്തരംകാര്യങ്ങള്‍ നടന്നാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സംഭവം സ്ഥിരീകരിക്കാനും നിഷേധിക്കാനും ടോമിന്‍ തച്ചങ്കരി തയ്യാറായില്ല. ഇതുസംബന്ധിച്ച് പരാതി നല്‍കിയോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം.