സോഷ്യല്‍മീഡിയകളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷൻ വാട്സ് ആപ്പ് കൂട്ടായ്മ; ഗ്രൂപ്പിന് ഒരു വയസ്സ്

-ബിനു ദാമോദരന്‍-

എടത്വാ:ജനകീയ പ്രശനങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്ത് അവയ്ക്ക്  പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് .

എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ വിവിധ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥർ , മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി വ്യക്തികൾ ഈ ഗ്രൂപ്പിൽ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശനം, കുടിവെള്ള വിതരണത്തിനുള്ള അപാകത, ട്രഷറി നിർമ്മാണത്തിലെ കാലതാമസം, ടൗണിലെ വൈദ്യുതി മുടക്കം , എടത്വാ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയവസ്ഥ  തുടങ്ങിയ വിഷയങ്ങൾക്ക് മുന്തിയ പരിഗണന നൽകി അവ നേരിട്ട് ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽ എത്തിക്കുന്നത്തിന് പരമാവധി സാധിച്ചതായി ചീഫ് അഡ്മിൻ ഡോ.ജോൺസൺ .വി .ഇടിക്കുള പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി അടഞ്ഞ് കിടന്ന എടത്വാ പഞ്ചായത്ത് ലൈബ്രറി തുറന്ന് പ്രവർത്തിക്കുവാൻ എടത്വാ ഗ്രാമ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചപോൾ ലെബ്രറിയിലേക്ക് അവശ്യമായ ഫർണിച്ചറുകളും പുതിയ പുസ്തകങ്ങളും സമാഹരിച്ചത് ഈ ഗ്രൂപ്പിലൂടെയാണ്. പ്രവാസി മലയാളികളായവർ ആയിരത്തോളം പുസ്തകങ്ങളാണ് വായനശാലയ്ക്ക് സംഭാവന ചെയ്തത്.

അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണാർത്ഥം എടത്വാ പള്ളിക്കടവിൽ കഴിഞ്ഞ സെപ്റ്റംബർ 24 ന് നടത്തിയ പ്രൗഢഗംഭീരമായ ജലോത്സവം ഈ കൂട്ടായ്മയിലൂടെ മാത്രം സാധിച്ചതാണ്.

പരിസ്ഥിതി പ്രവർത്തകനായിരുന്ന അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിനും  എടത്വാ സൗന്ദര്യ വൽകരണത്തിനും എടത്വാ ഗ്രാമ പഞ്ചായത്ത് പദ്ധതിക്ക് രൂപം നൽകിയപ്പോൾ വിവിധ നിർദേശങ്ങൾ സമസ്ത മേഖലകളിൽ നിന്ന് ഉണ്ടാവുകയും അതനുസരിച്ച് എടത്വാ ടൗൺ സൗന്ദര്യവൽക്കരണം നടത്തുന്നതിന് എടത്വാ പള്ളി മുൻപോട്ട് വന്നത് എടത്വായുടെ വികസനത്തിന്റെ നാഴികകല്ലാണ്.എന്നാൽ നദീതീരം കല്ലുകെട്ടി പ്രകൃതി രമണീയമാക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് എടത്വാ ഗ്രാമ പഞ്ചായത്ത് .

പ്രകൃതി സംരംക്ഷണത്തിനും ഹരിത പെരുമാറ്റ ചട്ടം പരമാവധി പ്രചരിപ്പിക്കുന്നതിനും ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്.

നിലവിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിവേദനങ്ങൾ നൽകിയും അവയ്ക്ക് ശാശ്വത പരിഹാരം നേടിയെടുക്കുന്നതിനും ഗ്രൂപ്പിലെ അംഗങ്ങൾ സജീവമാണ്.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണം 57 കോടി രൂപ ചിലവഴിച്ച്  പൂർത്തിയാകുമ്പോൾ എടത്വ വിഷൻ 2020 ലക്ഷ്യമിട്ട  വികസന സ്വപ്നം  എടത്വായിൽ യാഥാർത്ഥ്യമാകും.

ദീർഘകാലങ്ങളായി തകർന് കിടന്ന മുപ്പത്തിനാലിൽപ്പടി കാട്ട് നിലം പള്ളി റോഡിന്റെ നവീകരണത്തിനായി  മന്ത്രി തോമസ് ചാണ്ടിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം മന്ത്രി ജി.സുധാകരൻ ഒന്നര കോടി അനുവദിച്ച് നിർമ്മാണ  പ്രവർത്തനങ്ങൾ  മെയ് 25 ന്  തുടക്കം കുറിക്കുമ്പോൾ പ്രദേശവാസികളും ഗ്രൂപ്പ് അംഗങ്ങളും ഏറെ സന്തുഷ്ടരാണ്.