കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകി ചരിത്രം കുറിച്ച നാടാണ് കേരളം. കേരളത്തിന് അഭിമാനിക്കാനായി മറ്റൊരു നിമിഷം കൂടി എത്തിയിരിക്കുന്നു. ആദ്യത്തെ ട്രാൻസ്ജെൻഡർ ടെക്കി ഇനി കേരളത്തിന് സ്വന്തം. ആദ്യമായാണ് ഒരു ഭിന്നലിംഗക്കാരിക്ക് ഐടി മേഖലയിൽ ജോലി ലഭിക്കുന്നത്, അതും കേരളത്തിൽ നിന്നായതിനാൽ നമ്മുക്ക് അഭിമാനിക്കാം. തിരുവന്തപുരം ടെക്നോപാർക്കിലെ യുഎസ്ടി ഗ്ലോബൽ മൾട്ടി നാഷണൽ കമ്പനിയിലാണ് സാറ എന്ന ഭിന്നലിംഗക്കാരിക്ക് ജോലി ലഭിച്ചിരിക്കുന്നത്.
ഒരു ദൃഢ നിശ്ചയത്തിന്‍റെ ഭാഗമായാണ് സാറയ്ക്ക് ടെക്നോപാർക്കിൽ ജോലി ലഭിച്ചത്. ഭിന്നലിംഗക്കാരിയായത് കൊണ്ട് തന്നെ പലയിടത്തുനിന്നും അപമാനിക്കപ്പെട്ടിരുന്നു. വേണ്ടത്ര യോഗ്യതകൾ ഉണ്ടായിട്ടും സാറയ്ക്ക് ജോലി കൊടുക്കാൻ പലരും തയ്യാറായിരുന്നില്ല. ചെന്നൈയിലും അബുദാബിയിലുമായി ജോലി ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനിയിൽ നിന്ന് ജോലി വിട്ടുവരുമ്പോൾ ഒരു ദൃഢ നിശ്ചയം മാത്രമായിരുന്നു സാറയ്ക്കുണ്ടായിരുന്നത്. ഒരു വെല്ലുവിളികളും തന്നെ തളർത്തില്ലെന്ന്. ആ ദൃഢനിശ്ചയത്തിന്‍റെ ഭാഗമാണ് ടെക്നോ പാർക്കിലെ ഈ ജോലി.
ഐടി മേഖലയിൽ ജോലി ലഭിക്കുന്ന ആദ്യത്തെ ഭിന്ന ലിംഗക്കാരി എന്ന ടൈറ്റിലും സാറയ്ക്ക് സ്വന്തം. സാറയ്ക്കൊപ്പം കേരളത്തിനും ഇത് അഭിമാനത്തിന്‍റെ നിമിഷമാണ്. കേരളം ഭിന്നലിംഗക്കാരെ അംഗീകരിക്കുന്നു എന്നതിനുള്ള വലിയൊരു തെളിവാണിത്. ജോലിക്കാർ തന്നെ അംഗീകരിക്കുമോ എന്ന ഭയത്തിലായിരുന്നു സാറ ആദ്യ ദിവസം ജോലിക്ക് പോയത്. എന്നാൽ സാറയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളുടെ വാഷ്റൂം, ടോയ്ലെറ്റുകളും ഉപയോഗിക്കാൻ സാറയ്ക്ക് കമ്പനിയിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടിയ സാറ ഏതാനും വർഷങ്ങൾക്കുള്ളിൽ ഭിന്നലിംഗക്കാർ മുൻപന്തിയിലെത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.