നിങ്ങൾ ഒരു ശബ്ദത്തെ അടിച്ചമർത്തുന്നതിലൂടെ അതിനേക്കാൾ വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്:പ്രകാശ്‌രാജ്

(തിരുവനന്തപുരം FFK-യിൽ നടൻ പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രഭാഷണത്തിന്റെ സ്വതന്ത്ര പരിഭാഷ)

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാൻ ഈ ഫെസ്റ്റിവൽ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, [കലയോടുള്ള] അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ [ഫെസ്റ്റിവൽ] മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകർക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു.
ഞാൻ കേരളത്തിലേക്ക് വരുമ്പോൾ സംഭാഷണത്തിനായി സ്ക്രിപ്റ്റുകൾ ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെൻസർ ചെയ്യില്ല.
ഭയമില്ലാതെ ശ്വസിക്കാൻ പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ ഞാൻ കേരളത്തെ ഇഷ്ടപ്പെടുന്നു.
ലേഡീസ് ആന്റ് ജെന്റിൽമെൻ,
തീർച്ചയായും നമ്മൾ ഇന്ന് ഒരു ദുർഘടസന്ധിയിലാണ്. ഇവിടെ ഒരു പ്രത്യേക അജണ്ടയും [അതിനെ ചുറ്റിപ്പറ്റിയുള്ള] ആഖ്യാനങ്ങളും നമ്മിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്നതായാണ് ചുറ്റുപാടും നിരീക്ഷിക്കുമ്പോൾ നമുക്ക് കാണാനാവുന്നത്. കലാകാരന്മാരുടേയോ ജേർണലിസ്റ്റുകളുടേതോ മാത്രമല്ല; [മേൽ അജണ്ടയെ ചോദ്യം ചെയ്യുന്ന] ഏതുതരത്തിലുള്ള] ശബ്ദങ്ങളേയും അടിച്ചമർത്താൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്: നിങ്ങൾ ഒരു ശബ്ദത്തെ അടിച്ചമർത്തുന്നതിലൂടെ അതിനേക്കാൾ വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ അംഗമായതിനാലല്ല ഞാൻ [ഈ അജണ്ടയ്ക്കെതിരേ] സംസാരിക്കുന്നത്; മറിച്ച് ഒരു കലാകാരൻ [സമൂഹത്തോട്] ഉത്തരവാദിത്തമുള്ളവനാണ് എന്നു കരുതുന്നതുകൊണ്ടുമാത്രമാണ്.
കലാകാരൻ അവനായിരിക്കുന്നത് സമൂഹം അവനു നൽകുന്ന സ്നേഹാദരവുകൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ കലാകാരൻ സമൂഹത്തോടും കടപ്പെട്ടിരിക്കേണ്ടതുണ്ട്. ഒരു കലാകാരൻ ഭീരുവായാൽ അവൻ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഭീരുക്കളുടെ ഒരു സമൂഹത്തെയാണ് എന്ന ബോധ്യമുണ്ടാവണം. ശബ്ദങ്ങളില്ലാത്തവന്റെ ശബ്ദമാകുവാൻ കലാകാരന് കഴിയേണ്ടതുണ്ട്.
അവർ എന്നെ ഭീഷണിപ്പെടുത്തുമ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിയില്ല. അവർ എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുമ്പോൾ ഞാൻ പാട്ടുപാടാൻ തുടങ്ങുന്നു. നിങ്ങൾ എന്നെ എന്തുചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്? ഞാൻ ജനങ്ങൾക്കിടയിലാണുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും പിന്തുണ ആവശ്യമില്ല. നിങ്ങൾ എന്നെ എന്തുചെയ്താലും അത് ജനം കാണുന്നുണ്ട് എന്ന ബോധ്യമുണ്ട്.
അവർ S ദുർഗ എന്ന ചലച്ചിത്രത്തിനു നേരേ പ്രശ്നമുണ്ടാക്കി.അതേ ആളുകൾക്ക് ദുർഗ വൈൻ & ബാർ [എന്ന പേര്] പ്രശ്നമല്ല. ഒരു മാലിന്യം നിറഞ്ഞ തെരുവിന് ദുർഗാ സ്ട്രീറ്റ് എന്ന് പേരിടുന്നതിലും [ആ സ്ട്രീറ്റ് അങ്ങനെ മലിനമായിക്കിടക്കുന്നതിലും] അവർക്ക് പ്രശ്നമൊന്നുമില്ല.
ഹിന്ദുത്വം ഒരു സംസ്കാരമാണെന്ന് നമുക്കറിയാം. പക്ഷേ ഇവർ പറയുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്നാണ്. ഇവർ ഈ ആശയങ്ങളെ മലിനമാക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ മലയാളി/ തെലുങ്ക് / കന്നട/ ബംഗാളി / തമിഴ് തുടങ്ങിയവർക്ക് വ്യതിരിക്തമായൊരു ഭാഷാസംസ്കാരമുണ്ട്. എന്നാൽ നമ്മൾ ഹിന്ദി പഠിക്കണമെന്ന് ഇവർ വാശിപിടിക്കുന്നു. നിങ്ങൾ ഏത് അജണ്ടയുടെ പുറത്താണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?
ഇന്ന് [രാജ്യം] എത്ര ഭീകരമായ അവസ്ഥയിലൂടേയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുക. സിനിമകളെ നിരോധിക്കുന്നു. സർഗാത്മകതയേയും ചിന്തകളേയും സ്വതന്ത്രാവിഷ്കാരങ്ങളേയും നിയന്ത്രിക്കുക എന്നാൽ ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും അപകടകരമായ രോഗമാണ്.
ഈ രോഗത്തിന് എല്ലാ കാലങ്ങളിലും ഉദാഹരണങ്ങളുണ്ട്. എങ്കിലും നിങ്ങളാണ് ഇന്ന് ഇതിന് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കാലത്തിലേക്ക് കൈ ചൂണ്ടി ‘അന്ന് എന്തുകൊണ്ട് എതിർത്തില്ല’ എന്നു ചോദിക്കുന്നതിൽ അർഥമില്ല.
മറ്റൊരു കാര്യം, നിങ്ങൾ ഞങ്ങളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ഉള്ളിൽ ഭയം വിതയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ കാരണം കൊണ്ടുതന്നെ പുതിയ തലമുറയോ അടുത്ത തലമുറയോ ചിന്തിക്കാൻ തന്നെ ഭയപ്പെട്ടെന്നുവരാം. അങ്ങനെ സംഭവിക്കാൻ നമ്മൾ അനുവദിക്കരുത്.
ഇന്ന് രാജസ്ഥാനിൽ ഒരാളെ അടിച്ചുകൊന്നിരിക്കുന്നു. അവയവം ഛേദിക്കുന്നതിനും തലയെടുക്കുന്നതിനും സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകൾ വന്നുകൊണ്ടിരിക്കുന്നു. എന്താണിതിന്റെയൊക്കെ അർഥമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു തങ്ങൾക്ക് ‘ഇക്കാര്യങ്ങളിൽ ഒന്നും ചെയ്യാനില്ലെ’ന്ന്. അയാളോടൊക്കെ അധികാരം വിട്ടൊഴിഞ്ഞ് പോകാനാണ് നമ്മൾ ആവശ്യപ്പെടേണ്ടത്. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ജനങ്ങളെ കയ്യൊഴിയാനല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നിങ്ങളുടെ കടമയാണ്.