മേയ് പതിനേഴോടെ വിമാന സര്‍വീസുകള്‍ ആരംഭിച്ചേക്കും;യാത്രക്കാർക്ക് മാസ്‌ക് നിർബന്ധം

ന്യൂഡല്‍ഹി: മേയ് പതിനേഴോടെ രാജ്യത്ത് വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

വാണിജ്യവിമാനങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും തിങ്കളാഴ്ച വിവിധ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍. ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകളിലാണ് സര്‍വീസ് നടത്തുക. എത്തിച്ചേരാന്‍ രണ്ടുമണിക്കൂറില്‍ താഴെ സമയം വേണ്ടയിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഇതുകൂടാതെ യാത്രക്കാര്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌ക് ധരിക്കുയും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തുകയും വേണം. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനങ്ങളില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ.

അനുമതി ലഭിച്ചാലുടന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍. പ്രധാന റൂട്ടുകളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാകും സര്‍വീസുകള്‍ നടത്തുക.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ വ്യാപനത്തെ ചെറുക്കാന്‍ രാജ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമുതല്‍, ആഭ്യന്തര, അന്തര്‍ദ്ദേശീയ വാണിജ്യ യാത്രാ വിമാനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.