അക്കാദമി സമരം ഒത്തുതീര്‍ക്കാന്‍ നായര്‍ കാര്‍ഡുമായി തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥി സമരത്തില്‍നിന്ന് കോണ്‍ഗ്രസിനെ പിന്‍വലിക്കാന്‍ നായര്‍ സമുദായത്തില്‍പ്പെട്ട തലസ്ഥാനത്തെ നേതാവ് സജീവമായി രംഗത്തിറങ്ങിയത് വിവാദമാകുന്നു.

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ. മുരളീധരന്‍ എം.എല്‍.എ നിരാഹരസമരം തുടങ്ങിയതോടെയാണ് സമരം ശക്തമായതും പരിഹരിക്കാനാകാത്ത നിലയിലേക്ക് നീങ്ങിയതും. ഈ സാഹചര്യത്തിലാണ് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ എന്‍.എസ്.എസിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തലസ്ഥാനത്തെ എന്‍.എസ്.എസ് നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്‍.എസ്.എസ് തലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അക്കാദമി നായര്‍ സമുദായത്തില്‍പ്പെട്ടയാളുടേതാണെന്നും സമുദായത്തിനെതിരായ സംഘടിത ആക്രമണം തടയണമെന്നുമുള്ള സന്ദേശം ജില്ലയിലെ ഭാരവാഹികള്‍ക്ക് നല്‍കിയിരുന്നു.

ഇതിനിടെയാണ് അനുനയശ്രമവുമായി തലസ്ഥാനത്തെ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം രംഗത്തിറങ്ങിയത്. ശാസ്തമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇന്നലെ നായര്‍ സമുദായത്തില്‍പ്പെട്ട ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെടുകയും അക്കാദമി സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് കെ മുരളീധരനോട് ഇദ്ദേഹം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട പ്രാദേശിക നേതാക്കള്‍ക്കൊക്കെ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പാര്‍ട്ടിയിലെ സ്ഥിരം കുലംകുത്തിയായതിനാല്‍ പലരും ഇത് കാര്യമായെടുത്തിട്ടില്ല.

പാര്‍ട്ടി നടത്തുന്ന നിര്‍ണായക സമരത്തില്‍ ജാതിക്കളിയുമായി ഇറങ്ങിയിരിക്കുന്ന ഈ നേതാവിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലുള്ള സന്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും സജീവമാണ്. ഇത് സംബന്ധിച്ച് ഈ നേതാവിനെതിരെ ഡി.സി.സി ഭാരവാഹികളുള്‍പ്പെടെ നിരവധിപേര്‍ കെ.പി.സി.സിക്ക് പരാതി നല്‍കി.