കൃത്യമായ കരു നീക്കങ്ങളിലൂടെ അട്ടിമറിച്ചത് സർക്കാരുമായി ചേർന്നുണ്ടാക്കിയ നിയമാവലി
സര്‍ക്കാര്‍ പ്രതിനിധികളെയും നാരായണൻ നായരുടെ സ്വര്യ വിഹാരത്തിന് തടസം നിൽക്കുന്നവരെയല്ലാം പുറത്താക്കി
ലോ അക്കാദമി ആരംഭിക്കുന്നത് 1966ലാണ് .ഒരു സൊസൈറ്റി ആയാണ് രജിസ്റ്റർ ചെയ്തത് . അന്നുണ്ടായിരുന്ന നിയമാവലിപ്രകാരം 51 അംഗ ഭരണസമിതിയാണ് അക്കാദമിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് . സംസ്ഥാനത്തെ നിയമ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍, കേരള സര്‍വകലാശാലാ വി.സി., നിയമ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, കേരള സര്‍വകലാശാലയിലെ നിയമവകുപ്പ് ഡീന്‍, ഗവേഷണ വിഭാഗം മേധാവി, നിയമവകുപ്പ് മേധാവി എന്നിങ്ങനെ പ്രമുഖരായ വ്യക്തിത്തങ്ങൾ അടങ്ങുന്ന ഒരു സംഘം .കൂടാതെ ലോ അക്കാദമിയിലെ വിവിധ വകുപ്പുമേധാവികളും
പക്ഷെ അത്രയും നാൾ തുടർന്ന് വന്നിരുന്ന നിയമാവലി 2014-ല്‍ ഭേദഗതി ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ പ്രതിനിധികളെയും നാരായണൻ നായരുടെ സ്വര്യ വിഹാരത്തിന് തടസം നിൽക്കുന്നവരെയല്ലാം പുറത്താക്കി . ഇതിനായി 51 അംഗ സമിതി 21 ആയി വെട്ടിക്കുറച്ചു. ഭരണസമിതിയുടെ മുകള്‍ത്തട്ടായ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗസംഖ്യ 15-ല്‍നിന്ന് ഒമ്പതാക്കി. ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണെങ്കിലും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന വ്യവസ്ഥയും പരിഷ്‌കരിച്ച നിയമാവലിയിലുണ്ട്.
അക്കാദമി ഭരണം തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും കൈവശം എത്തിയെന്നുറപ്പാക്കിയശേഷം അത് നഷ്ടപ്പെടാതിരിക്കാനാണ് വിചിത്രമായ ഈ വകുപ്പ് കൂടി ചേർത്തത് . നിലവിലുള്ള ഭരണസമിതിക്ക് ആയുഷ്‌കാലം തുടരാം. സര്‍ക്കാരിന് ലോ അക്കാദമി ഭരണസമിതിയില്‍ നിലവിൽ ഒരു നിയന്ത്രണവും ഇല്ല. പ്രധാനപ്പെട്ട് ആരെയും അറിയിക്കാതെ സൊസൈറ്റിയുടെ പൊതുയോഗം ചേരാതെയാണ് നിയമാവലി ഭേദഗതിയെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ നിയമത്തിൻ്റെ പിൻബലമില്ല .
ഗവര്‍ണറും മുഖ്യമന്ത്രിയും രക്ഷാധികാരികളും മന്ത്രിമാരും സര്‍ക്കാര്‍ സെക്രട്ടറിമാരും ഭരണസമിതിയില്‍ ഉള്‍പ്പെടുന്നതുമായ സൊസൈറ്റിക്കാണ് 12 ഏക്കറോളം ഭൂമി കോളേജ് സ്ഥാപിക്കാനായി സര്‍ക്കാര്‍ നല്‍കിയത്. ഇക്കാര്യം നിയമസഭയില്‍ അന്നത്തെ കൃഷിമന്ത്രി എം.എന്‍. ഗോവിന്ദന്‍നായര്‍ പറഞ്ഞിട്ടുണ്ട് . കോളേജ് സ്വകാര്യ സ്ഥാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമിതി പരിശോധനയ്ക്ക് ബൈലോ ആവശ്യപ്പോൾ നല്‍കിയത് 1966-ലെ നിയമാവലിയാണ്. പുതിയ നിയമാവലി മറച്ചുവെച്ചു.
കാര്യം നടക്കാൻ സര്‍ക്കാര്‍ഭൂമി പതിച്ചുവാങ്ങിയശേഷം സര്‍ക്കാര്‍ പ്രതിനിധികളെ പുറത്താക്കുന്ന വൃത്തികേടാണ് നാരായണൻ നായർ നടത്തിയത്
ഇക്കാര്യം പരിശോധിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.