കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മലയാളത്തിലെ സംവിധായകനും നടനുമായ വ്യക്തിയില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഇന്നലെ ഒരാളെ കസ്റ്റഡയിലെടുത്തു. പള്‍സര്‍ സുനിയുടെ കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ആരോപണ വിധേയനായ നടന്റെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തി. സിനിമാ രംഘത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നതായി നടന്‍ കുറ്റപ്പെടുത്തി. സംഭവം ദിവസം ചികിത്സയിലായിരുന്ന താന്‍ പിറ്റേന്ന് രാവിലെയാണ് കാര്യം അറിഞ്ഞതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. റിയല്‍ എസ്റ്റേറ്റ്, പണമിടപാട് എന്നിവയിലെ പ്രശ്‌നങ്ങളാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.
ആക്രമിക്കപ്പെട്ട നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലെ ഫോറന്‍സിക് തെളിവുകളുടെ അഭാവം അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങള്‍, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കേണ്ടതായുണ്ട്. എന്നാല്‍ സംഭവം നടന്ന രാത്രി ഇവ ശേഖരിച്ചിരുന്നില്ല. അഞ്ച് മണിക്കൂറിന് ശേഷമാണ് നടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.
സംഭവത്തിന്റെ ഗൗരവം പോലീസ് എറണാകുളം മെഡിക്കല്‍ കോളജിലെ ഉന്നതരെ അറിയിച്ചിട്ടും സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്ന് ആരോപണമുണ്ട്. ഇത്തരം അപാകതകള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന സുനി, വി.പി. വിജീഷ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതറിഞ്ഞ് നടത്തിയ തിരച്ചിലില്‍ സുനി അറസ്റ്റിയാതായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചു.