ചെന്നൈ: തൂത്തുക്കുടിയില്‍ എസ്.ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. എറൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബാലു(55) ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ ആർ മുരുകവേൽ (39) തിങ്കളാഴ്ച രാവിലെ വിലത്തികുളം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി.
പുലര്‍ച്ചെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് കണ്ടാണ് എസ്.ഐ. ബാലുവും കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയും ഇവിടേക്കെത്തുന്നത്. തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ മദ്യലഹരിയില്‍ പോലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പോലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര തുടര്‍ന്നു. ഇതിനുപിന്നാലെയാണ് മുരുകവേല്‍ തന്റെ ലോറിയുമായി എത്തി പോലീസുകാരുടെ വാഹനത്തിലിടിപ്പിച്ചത്.
വാഹനത്തിൽ നിന്നും തെറിച്ചു വീണ എസ്.ഐ. ബാലു തല്‍ക്ഷണം മരിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മുരുകവേൽ പിന്നീട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുമെന്ന് തൂത്തുക്കുടി ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാർ പറഞ്ഞു.