യാത്രക്കാരെ അമ്പരപ്പിച്ച് തേജസ്; 3 മണിക്കൂര്‍ വൈകി പുറപ്പെട്ട് നേരത്തെ എത്തി

മുംബൈ: രാജ്യത്തെ ആദ്യ ആഡംബര ട്രെയിനായ തേജസ് എക്സ്പ്രസ് ഞായറാഴ്ച ഗോവയിലെ കര്‍മാലി സ്റ്റേഷനില്‍നിന്നു പുറപ്പെട്ടത് രാവിലെ പത്തരയ്ക്ക്. 750 കിലോമീറ്റര്‍ താണ്ടി വണ്ടി മുംബൈയില്‍ എത്തിയത് രാത്രി 7.44ന്. നിശ്ചിത സമയത്തിനും ഒരു മിനിറ്റ് നേരത്തെ.

രാവിലെ ഏഴരയാണ് ഗോവയില്‍ തേജസ് എക്സ്പ്രസിന്റെ പുതിയ സമയം. മണ്‍സൂണ്‍ കാലത്ത് കൊങ്കണ്‍ റെയില്‍വേയിലെ യാത്രാ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് ട്രെയിന്‍ നേരത്തെയാക്കിയത്.

ഞായറാഴ്ചയായിരുന്നു പുതിയ സമയക്രമം അനുസരിച്ചുള്ള ആദ്യ യാത്ര. കന്നിയാത്ര തന്നെ പക്ഷേ പാളി. ഏഴരയ്ക്കു പുറപ്പെടേണ്ട ട്രെയിന്‍ യാത്ര തുടങ്ങിയത് പത്തരയ്ക്ക്. ആഡംബര ട്രെയിനിന്റെ മെല്ലെപ്പോക്കു കണ്ട് യാത്രക്കാര്‍ അസ്വസ്ഥരാവുകയും ചെയ്തു. മുംബൈയില്‍ സമയത്തിന് എത്താനാവില്ലെന്നായിരുന്നു പലരുടെയും വേവലാതി. എന്നാല്‍ പതിവുകള്‍ തെറ്റിച്ച് യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഗോവയില്‍നിന്നു മൂന്നു മണിക്കൂര്‍ വൈകി പുറപ്പെട്ട ട്രെയിന്‍ കുഡാലില്‍ എത്തിയപ്പോള്‍ വൈകലിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 17 മിനിറ്റായി കുറച്ചു.
തുടക്കത്തില്‍ നഷ്ടമായ സമയം വീണ്ടെടുക്കാന്‍ കര്‍മാലി മുതല്‍ കുഡാല്‍ വരെ 153 കിലോമീറ്റര്‍ വേഗത്തിലാണ് തേജസ് ഓടിയത്. കുഡാല്‍ മുതല്‍ രത്നഗിരി വരെ വേഗം 137 കിലോമീറ്റര്‍. രത്നഗിരിക്കും പന്‍വേലിനും ഇടയില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പാഞ്ഞത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ്, ഇലക്ട്രൊ ന്യുമാറ്റിക് ബ്രേക്കിങ് സംവിധാനമുള്ള തേജസിന്റെ പരമാവധി വേഗം.
മെയ് 22നാണ്, തേജസ് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത. ആഴ്ചയില്‍ മൂന്നു സര്‍വീസാണ് മുംബൈയ്ക്കും ഗോവയ്ക്കുമിടയില്‍ നടത്തുക.