നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവ്; ‘ജനപ്രിയ നടന്റെ’ പങ്ക് വ്യക്തമാക്കി മൊഴി: പള്‍സര്‍ സുനി പറഞ്ഞത് പൊലീസിനോട് പറഞ്ഞു സഹതടവുകാരന്‍

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു ജയില്‍പുള്ളി പൊലീസിന് കൈമാറി. പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ജിന്‍സനാണ് വിവരങ്ങള്‍ നല്‍കിയത്.
നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും സുനില്‍കുമാര്‍ ജിന്‍സണോട് പറഞ്ഞിരുന്നുവെന്നും ജയില്‍ അധികാരികള്‍ വഴി ഈ വിവരം അന്വേഷണസംഘത്തിന് ലഭിക്കുകകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ജനപ്രിയ താരത്തിന്റെ ബന്ധം ഉറപ്പിക്കുന്ന തരത്തിലാണ് മൊഴി.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞിരുന്നു. ജിന്‍സന്‍ പറഞ്ഞത് സുനിയും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ജിന്‍സന്റെ മൊഴിയോടുകൂടി കേസ് വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. പള്‍സര്‍ സുനിയില്‍ അവസാനിച്ചേക്കുമെന്ന് കരുതിയ സംഭവം കൂടുതല്‍ മുന്നോട്ട് പോകുകയാണ്.
നടന്റെ കുടുംബപ്രശ്‌നത്തില്‍ നടന് എതിര്‍പക്ഷത്തു നിന്നതുമുതല്‍ ഇവര്‍ തമ്മിലുള്ള ശത്രുത തുടങ്ങിയിരുന്നെന്നും. നടന്റെ ബിനാമിയെന്ന നിലയില്‍ പ്രവര്‍ച്ചിരുന്ന നടിയില്‍ നിന്ന് നടന്‍ വാങ്ങിയ വസ്തു എഴുതിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമിക്കുന്നതിലേക്ക് നയിച്ചതെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായാണ് ജിന്‍സന്റെ മൊഴി.
ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു.എന്നാല്‍. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.
എന്നാല്‍, ഇതിന് മുമ്പും ഇതുപോലെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിച്ചിട്ടുള്ള പള്‍സര്‍ സുനി ഇങ്ങനൊരു നാടകം കളിച്ച് വിലപേശല്‍ നടത്താനുള്ള ശ്രമത്തിലാണോ എന്നും വ്യക്തമല്ല.