നടിയുടെ പരാതി: ഹണി ബീ 2 വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും

സംവിധായകൻ ജിൻപോൾ ലാലിനെതിരായ യുവ നടിയുടെ പരാതിയിൽ ഹണി ബി ടുവിന്‍റെ സെൻസർ കോപ്പി പരിശോധിക്കും. തന്‍റേതെന്ന തരത്തിൽ മറ്റാരുടേയോ ശരീരഭാഗങ്ങൾ സിനിമയിൽ ഉപയോഗിച്ചെന്നാണ് പരാതി. ക‍ഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊ‍ഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സെൻസർകോപ്പി പരിശോധിക്കുന്നത്.

സംവിധായകൻ ജീൻപോൾ ലാലിനെതിരായ കേസിൽ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സിനിമയിൽ അഭിനയച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരിഹസിക്കുകയും ചെയ്തെന്നാണ് നടിയുടെ മൊഴി. ഇതിനു പുറമേ മറ്റാരുടേയോ ശരീരഭാഗങ്ങൾ ചിത്രീകരിച്ചു തന്റേതാണെന്ന മട്ടിൽ സിനിമയിൽ കാണിച്ചെന്നും മൊഴിയിലുണ്ട്. ഏതു സീനിലാണ് ഇതെന്നതടക്കമുള്ള വിവരങ്ങൾ നടി നൽകിയിട്ടുമുണ്ട്.

ഈ ആരോപണം വിശദമായി പരിശോധിക്കാനാണു നിലവിൽ പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിനിമയുടെ സെൻസർ ചെയ്യാത്ത പകർപ്പ് തന്നെ പരിശോധിക്കും. അന്വേഷണത്തിൽ തെളിവായി എടുക്കണമെങ്കിൽ സെൻസർ ബോർഡിനു നൽകിയ കോപ്പി പരിശോധിക്കുകയും വേണം. മൊഴി വിശദമായി പരിശോധിച്ച ശേഷം ജീൻപോൾ ലാൽ അടക്കമുള്ളവരെ ചോദ്യം ചെയ്യും. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.