തലയോലപ്പറമ്പ് കൊലപാതക വിവരം വാസു വെളിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ

തലയോലപ്പറമ്പ് മാത്യുവിന്റെ മൃതദേഹം മറവുചെയ്ത പ്രദേശത്ത് നിന്ന് ലഭിച്ച എല്ലിന്‍ കഷണങ്ങള്‍

മകന്‍ അനീഷ് നടത്തിയ കൊലപാതകവിവരം മറച്ചുവെയ്ക്കാന്‍ മനസ്സാക്ഷി അനുവദിച്ചില്ല എന്ന് പിതാവ് വാസു

ഗുജറാത്ത് ജയിലില്‍ നിന്നും അനീഷിന്‍റെ സുഹൃത്ത് പ്രേമന്‍ അയച്ച കത്തുകളില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ച് വിവരം അറിയുന്നത് 

സമ്മര്‍ദ്ദം താങ്ങാതെ വന്നാണ് മാത്യുവിന്‍റെ മകള്‍ നൈസിയെ ഫോണിലൂടെ വിവരം വിളിച്ചു പറഞ്ഞത് 

വാസുവാണ് ഇക്കാര്യം പോലീസിനെ അറിയിക്കാന്‍ നൈസിയോട് പറഞ്ഞത്

തലയോലപ്പറമ്പ് : ജയിലില്‍ നിന്ന് അനീഷിന്റെ സുഹൃത്ത് അയച്ച കത്തുകളിലൂടെയാണ് മാത്യുവിന്റെ കൊലപാതക വിവരം താന്‍ അറിഞ്ഞതെന്ന് കൊലപാതകക്കേസിലെ പ്രതി അനീഷിന്റെ അച്ഛന്‍ വാസു. ഗുജറാത്തില്‍ വച്ച് കള്ളനോട്ടു കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനായ പ്രേമനോട് അനീഷ് കൊലപാതക വിവരം വിശദമായി പറഞ്ഞിരുന്നു. തുടര്‍ന്ന് അനീഷ് ഏഴു മാസങ്ങള്‍ക്കു മു്‌നപ് ഗുജറാത്തിലെ ജയിലില്‍ നിന്നു പുറത്തിറങ്ങിയ ശേഷമാണ് പ്രേമന്‍ ഇക്കാര്യങ്ങള്‍ കത്തുമുഖേന വൈക്കം പള്ളിപ്രത്തുശ്ശേരി ചെറിയാംവീട്ടില്‍ വാസുവിനെ അറിയിച്ചത്. മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ വാസു കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

vasu-thalipparamba

തിരുവനന്തപുരം സ്വദേശിയായ പ്രേമന്‍ ഗുജറാത്ത് ജയിലില്‍ നിന്നു വാസുവിന് ആറു കത്തുകളാണ് അയച്ചത്. ഇതില്‍ ഒരു കത്ത് വാസു ബന്ധുവിനെക്കൊണ്ടു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. ആറു കത്തില്‍ ഒന്നു കത്തിക്കുകയും ബാക്കിയുള്ള അഞ്ചു കത്ത് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തതായി വാസു പറഞ്ഞു. കൊലപാതക വിവരം പറയാനായി കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ കഴിഞ്ഞ മൂന്നിനു വാസു എത്തിയെങ്കിലും മാത്യുവിന്റെ മകള്‍ നൈസിയെ കാണാന്‍ സാധിക്കാതെ വന്നതോടെ ഫോണ്‍ നമ്പര്‍ വാങ്ങി മടങ്ങി. പിറ്റേന്നു ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. നൈസിയോടു കൊലപാതക വിവരം പോലീസില്‍ അറിയിക്കാന്‍ താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും വാസു പറഞ്ഞു. ഇതേത്തുടര്‍ന്ന് നൈസി അന്നു തന്നെ വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അനീഷിന്റെ കാര്‍ മറ്റൊരു സുഹൃത്ത് വാടകയ്ക്ക് കൊണ്ടു പോയതു തിരിച്ചു കിട്ടാതെ വടക്കന്‍ പറവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അകപ്പെട്ടു. ഇതു തിരിച്ചെടുക്കുന്നതിനായി ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പലിശയ്ക്ക് വാങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളുടെ തകര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വാസുവിനു ലഭിച്ച വിവരം.

കൊലപാതകത്തിനു ശേഷം അനീഷിന്റെ സ്‌ക്രീന്‍ പ്രിന്റിംഗ് കടയുടെ അകത്തു തന്നെ മാത്യുവിന്റെ മൃതദേം കുഴിച്ചിട്ടെന്നും വാസു വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ പതനത്തിനു കാരണം അനീഷാണ്. അനീഷ് വായ്പ വാങ്ങിയവര്‍ ഭീഷണിപ്പെടുത്തുന്നതില്‍ സഹികെട്ടാണ് അനീഷിന്റെ അമ്മ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയതെന്നും വാസു പറഞ്ഞു.

Related Story

സിനിമയ്ക്കും മുമ്പേ ദൃശ്യം മോഡല്‍ കൊലപാതകം

നൈസി: പ്രകാശം പരത്തുന്ന പെണ്‍കുട്ടി