സ്റ്റീൽ പാത്രങ്ങൾ വാങ്ങിയതിൽ അഴിമതി; വി.എസ് ജയകുമാറിന്റെ പെൻഷൻ വെട്ടിക്കുറച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഉൾപ്പെടെ 1.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ്.ജയകുമാറിന്റെ പെൻഷൻ വെട്ടിക്കുറച്ചു. പെൻഷൻ 50 ശതമാനം സ്ഥിരമായി തടയാനും ടെർമിനൽ സറണ്ടർ ആനുകൂല്യം നിഷേധിക്കാനുമാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. മുൻ ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ.

ക്രമക്കേടുമായി ബന്ധപ്പെട്ട് ജയകുമാറിനെ സസ്പെൻഡ് ചെയ്തിരുന്ന കാലയളവ്, സബ്സിസ്റ്റൻസ് അലവൻസിന് ഒഴികെ ഒരു സർവീസ് ആനുകൂല്യങ്ങൾക്കും കണക്കാക്കേണ്ടെന്നും തീരുമാനിച്ചു. സസ്പെൻഷനിൽ തുടരുമ്പോൾ 2018 ജൂലൈയിൽ ജയകുമാർ സർവീസിൽ നിന്നു വിരമിച്ചു.

ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ആയിരിക്കെ, ജയകുമാർ വ്യാജ ബില്ലുകൾ നൽകി ക്രമക്കേടു നടത്തിയെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ 2015‌ലെ റിപ്പോർട്ടിനെ തുടർന്നു ദേവസ്വം ബോർഡിന്റെ വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗം അന്വേഷണം നടത്തിയിരുന്നു.

ഫയലുകൾ‌ കൈകാര്യം ചെയ്തതു ക്രമവിരുദ്ധമായാണെന്നു ബോർഡിന്റെ വിജിലൻസ് കണ്ടെത്തി. തുടർന്ന് അവധിയിൽ പ്രവേശിച്ച ജയകുമാറിനെ പിന്നീട് സസ്പെൻഡ് ചെയ്തു. കേസ് വിജിലൻസ് അന്വേഷിക്കണമെന്നു 2018 മാർച്ചിൽ സർക്കാരിനു ശുപാർശ നൽകുകയും ചെയ്തു.

ബോർഡിന് 1,87,28,789 രൂപയുടെ നാശനഷ്ടം ഉണ്ടാക്കുക, വ്യാജ ബില്ലുകളിൽ തുക അനുവദിക്കുക, സ്റ്റോക് റജിസ്റ്റർ ഓഡിറ്റിനു നൽകാതെ മറച്ചുവയ്ക്കുക, ഫയൽ നശിപ്പിക്കുക തുടങ്ങി എട്ട് ആരോപണങ്ങളിൽ കുറ്റപത്രം നൽകിയെങ്കിലും ജയകുമാർ നിഷേധിച്ചു. തുടർന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ആരോപണങ്ങളിൽ അഞ്ചെണ്ണം പൂർണമായും ശരിയാണെന്നു കണ്ടെത്തി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു ജയകുമാർ ബോർഡിനെ സമീപിച്ചു. രേഖാമൂലം നൽകിയ അപേക്ഷയും പറഞ്ഞ കാര്യങ്ങളും വിലയിരുത്തിയാണു പുതിയ തീരുമാനം.