‘നവജാത ശിശുവിനെ കൊന്നത് വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാന്‍’; യുവതി അറസ്റ്റില്‍

കാസര്‍കോട്: ബദിയെടുക്കയില്‍ നവജാത ശിശുവിനെ കൊന്നത് ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാനെന്ന് അമ്മ ഷാഹിന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു .

ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കട്ടിലനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു.

ആദ്യ പ്രസവം കഴിഞ്ഞ് ഉടന്‍ വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത കാരണമാണ് കുഞ്ഞിനെ കൊന്നതെന്ന് ഷാഹിന പൊലീസിനോട് സമ്മതിച്ചു . രണ്ടാമത് ഗര്‍ഭിണിയായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്.