വിവാഹത്തിനു പിന്നാലെ യുവതിയുടെ സ്വകാര്യവീഡിയോ ഭര്‍ത്താവിന് അയച്ചു; മുന്‍ കാമുകൻ അറസ്റ്റിൽ

ബറേലി: തന്റെ സ്വകാര്യ വീഡിയോ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചെന്ന യുവതിയുടെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ.  ഉത്തർപ്രദേശിലെ 20 കാരിയായ യുവതിയാണ് മുൻകാമുകനെതിരെ പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പൂർത്തിയാകുന്നതിന് മുൻപാണ് മുൻ കാമുകൻ ഭർത്താവിന്റെ വാട്സാപ്പിലേക്ക് ഭാര്യയുടെ സ്വകാര്യ വീഡിയോ അയച്ചത്.

വീഡിയോ ക്ലിപ്പുകൾ കണ്ട ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി എട്ടിനായിരുന്നു സാംബാലിൽ സ്വദേശിയായ യുവതിവിവാഹിതയായത്. മുൻ കാമുകനെതിരെ  ബലാത്സംഗത്തിനു പുറമെ ഐടി വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

യുവതിയുടെ പരാതിയിൽ 22 കാരനായ നഖാസ സ്വദേശിയാണ് അറസ്റ്റിലായത്. യുവതിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ യുവതിയുമായി സൗഹൃദത്തിലാകുകയായിരുന്നു.

യുവതിയും യുവാവും വസ്ത്ര നിർമാണശാലയിലെ തൊഴിലാളിയായിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളാണ് ഇയാൾ മൊബൈലിൽ പകർത്തിയത്. പിന്നീട് ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും വീഡിയോ കാട്ടി തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

ശല്യം സഹിക്കാനാകാതെ യുവതി മൊബൈൽ നമ്പരും മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹിതയായത്. എന്നാൽ മുൻ കാമുകൻ ഭർത്താവിന് നൽകിയ വീഡിയോകൾ ദാമ്പത്യം തകർത്തെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും ബനിയാഥർ എസ്.എച്ച്.ഒ. രാകേഷ് കുമാർ അറിയിച്ചു. യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.