ജയമാധവന്റേത് കൊലപാതകം ; കൂടത്തിൽ കേസിൽ നിർണായക വഴിത്തിരിവ്

തിരുവനന്തപുരം : കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സ്വാഭാവിക മരണമല്ലെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളെ സംബന്ധിച്ച് ന്യൂസ്‌ 18 നാണ് 2019-ൽ വാർത്ത പുറത്തു വിട്ടത്. 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിച്ചത്. കട്ടിലിൽ നിന്നും താഴെ വീണു പരുക്കേറ്റ ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും തുടർന്ന് മരണം സംഭവിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ മൊഴി നൽകിയത്. എന്നാൽ മൊഴികളിൽ പലതും കളവാണെന്നു അന്വേഷണ സംഘം കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ച സമയം സംബന്ധിച്ച മൊഴികളിലും വൈരുദ്ധ്യമുണ്ട്. ആശുപത്രിയിൽ കൊണ്ടുപോയെന്നു ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ സുമേഷ്, രവീന്ദ്രൻ നായരാണ് കള്ളമൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നു പൊലീസിന് പിന്നീട് മൊഴി നൽകി. കഴിഞ്ഞ ദിവസം ലഭിച്ച ഫോറെൻസിക് റിപ്പോർട്ടിലും മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേരാണ് 15 വർഷത്തിനുള്ളിൽ ദുരൂഹ സാഹര്യത്തിൽ മരിച്ചത്. കുടുംബാംഗങ്ങളായ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് വിവിധ കാലയളവിൽ മരിച്ചത്. മരിച്ച ഉണ്ണികൃഷ്ണൻ നായരുടെ മുൻ ഭാര്യ പ്രസന്നകുമാരിയമ്മയുടെ പരാതിയിൽ ആദ്യം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് അന്വേഷണം വിടുകയുമായിരുന്നു.