ചെന്നിത്തലയുടെ യാത്ര തുടങ്ങിയത് ജനുവരി അവസാനം, എം ഒ യു ഒപ്പിട്ടത് ഫെബ്രുവരി രണ്ടിന്; പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ

    കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എന്‍ പ്രശാന്തിനുമെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് നുണ പ്രചരണം നടത്തുന്നുവെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മേഴ്സിക്കുട്ടിയമ്മ ആവര്‍ത്തിച്ചു.

    വിവാദമുണ്ടാക്കാന്‍ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണ്. ധാരണാപത്രം ഒപ്പുവച്ചതില്‍ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് എം ഒ യു ഒപ്പിട്ടു. അതെന്തിനായിരുന്നുവെന്നും എന്‍ പ്രശാന്ത് ഐ എ എസിന് ഇതിലെന്താണ് താല്‍പ്പര്യമെന്നും മന്ത്രി ചോദിച്ചു.

    പ്രതിപക്ഷ നേതാവും പ്രശാന്തും തമ്മിലുളള ബന്ധം വിവാദത്തില്‍ സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ എല്ലാം വ്യക്തമാകും. പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. കരാറില്‍ കേരളത്തിന്റെ നയത്തിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. അന്വേഷണം നടക്കുകയാണെന്നും കര്‍ശന നടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു.