പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ സംസാരിക്കവേ, പ്രധാനമന്ത്രി ലോകത്തെ ഇന്ത്യയിലേക്ക് വരാനും ഇന്ത്യയുടെ വളർച്ചാ പാതയുടെ ഭാഗമാകാനും ക്ഷണിച്ചു. സമുദ്രമേഖലയിൽ വളരുന്നതിലും ലോകത്തെ പ്രമുഖ നീല സമ്പദ്‌വ്യവസ്ഥയായി വളരുന്നതിലും ഇന്ത്യയുടെ കാഴ്ചപ്പാട് വളരെ ഗൗരവമുള്ളതാണ്. അടിസ്ഥാന സൗകര്യവികസനം, പരിഷ്കരണ യാത്രയ്ക്ക് ആക്കം കൂട്ടുക തുടങ്ങിയ മേഖലകളിലൂടെ ആത്മനിർഭർ ഭാരത് കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുറേശ്ശെയായുള്ള സമീപനത്തിനുപകരം മുഴുവൻ മേഖലയെയും ഒന്നായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന തുറമുഖങ്ങളുടെ ശേഷി 2014 ലെ 870 ദശലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 1550 ദശലക്ഷം ടണ്ണായി ഉയർന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യൻ തുറമുഖങ്ങൾക്ക് ഇപ്പോൾ ഇനിപ്പറയുന്ന നടപടികളുണ്ട്: നേരിട്ടുള്ള പോർട്ട് ഡെലിവറി, ഡയറക്ട് പോർട്ട് എൻ‌ട്രി, എളുപ്പത്തിലുള്ള ഡാറ്റാ വിനിമയത്തിനായി നവീകരിച്ച പോർട്ട് കമ്മ്യൂണിറ്റി സിസ്റ്റം (പി‌സി‌എസ്). രാജ്യത്തിലേക്ക് വരുന്നതും പുറത്തേയ്ക്കു പോകുന്നതുമായ ചരക്കുകളുടെ കാത്തിരിപ്പ് സമയം നമ്മുടെ തുറമുഖങ്ങൾ കുറച്ചിരിക്കുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള മെഗാ തുറമുഖങ്ങൾ കാണ്ഡലയിലെ വാധവൻ, പാരദീപ്, ദീൻദയാൽ തുറമുഖം എന്നിവിടങ്ങളിൽ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ജലപാതകളിൽ നിക്ഷേപം നടത്തുന്ന ഗവണ്മെന്റാണ് നമ്മുടേത്” എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . ആഭ്യന്തര ജലപാതകൾ ചെലവ് കുറഞ്ഞതും ചരക്ക് കൊണ്ടുപോകുന്നതിനുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങളുമാണ്. 2030 ഓടെ 23 ജലപാതകൾ പ്രവർത്തനക്ഷമമാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം. ” വിശാലമായ തീരപ്രദേശത്ത് 189 വിളക്കുമാടങ്ങൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 78 വിളക്കുമാടങ്ങളോട് ചേർന്നുള്ള സ്ഥലത്ത് ടൂറിസം വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നിലവിലുള്ള വിളക്കുമാടങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും വികസനം സവിശേഷമായ സമുദ്ര ടൂറിസം അതിരടയാളമായി ഉയർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം, ”ശ്രീ മോദി അറിയിച്ചു. പ്രധാന സംസ്ഥാനങ്ങളിലും കൊച്ചി, മുംബൈ, ഗുജറാത്ത്, ഗോവ തുടങ്ങിയ നഗരങ്ങളിലും നഗര ജലഗതാഗത സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഗവണ്മെന്റ് അടുത്തിടെ സമുദ്രമേഖലയുടെ പരിധി വിപുലീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തര കപ്പൽ നിർമ്മാണം, കപ്പൽ നന്നാക്കൽ വിപണി എന്നിവയിലും കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഭ്യന്തര കപ്പൽ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കപ്പൽശാലകൾക്കുള്ള കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയത്തിന് അനുമതി നൽകി.
നിക്ഷേപസാധ്യതയുള്ള 400 പദ്ധതികളുടെ പട്ടിക തുറമുഖ, കപ്പൽ , ജലപാത മന്ത്രാലയം സൃഷ്ടിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതികൾക്ക് 31 ബില്യൺ ഡോളർ അഥവ 2.25 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുണ്ട്. മാരിടൈം ഇന്ത്യ വിഷൻ 2030 നെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇത് ഗവണ്മെന്റിന്റെ മുൻഗണനകളെക്കുറിച്ച് വ്യക്തമാക്കുന്നുവെന്നു പറഞ്ഞു.

സാഗർ-മന്ഥൻ: മെർക്കന്റൈൽ മറൈൻ ഡൊമെയ്ൻ ബോധവൽക്കരണ കേന്ദ്രവും ഇന്ന് ആരംഭിച്ചു. സമുദ്ര സുരക്ഷ, തിരയൽ, രക്ഷാപ്രവർത്തനങ്ങൾ, സുരക്ഷ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വിവര സംവിധാനമാണിത്.

തുറമുഖ കേന്ദ്രീകൃത വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഗർമാല പദ്ധതി 2016 ൽ ഗവണ്മെന്റ് പ്രഖ്യാപിച്ചു. പരിപാടിയുടെ ഭാഗമായി, 82 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ 6 ലക്ഷം കോടി രൂപ ചെലവിൽ 574 ലധികം പദ്ധതികൾ 2015 മുതൽ 2035 വരെ നടപ്പാക്കാൻ കണ്ടെത്തിയിട്ടുണ്ട്. 2022 ഓടെ രണ്ട് തീരങ്ങളിലും കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ വികസിപ്പിക്കും. ‘മാലിന്യത്തിൽ നിന്ന് സമ്പത്ത്’ സൃഷ്ടിക്കുന്നതിനനായി ആഭ്യന്തര കപ്പൽ പുനരുപയോഗ വ്യവസായത്തെയും പ്രോത്സാഹിപ്പിക്കും. ഇന്ത്യ റീസൈക്ലിംഗ് ഓഫ് ഷിപ്പ്സ് ആക്റ്റ്, 2019 നടപ്പിലാക്കുകയും ഹോങ്കോംഗ് ഇന്റർനാഷണൽ കൺവെൻഷനിൽ സമ്മതിക്കുകയും ചെയ്തു.

നമ്മുടെ മികച്ച സമ്പ്രദായങ്ങൾ ലോകവുമായി പങ്കുവെക്കാനുള്ള ആഗ്രഹവും ആഗോള മികച്ച സമ്പ്രദായങ്ങളിൽ നിന്ന് പഠിക്കാനുള്ള തുറന്ന മനസ്സും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ബിംസ്‌ടെക്, ഐ‌ഒ‌ആർ രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ച്, അടിസ്ഥാന സൗ കര്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും 2026 ഓടെ പരസ്പര കരാറുകൾ സുഗമമാക്കാനും ഇന്ത്യ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദ്വീപ് അടിസ്ഥാന സൗകര്യങ്ങളുടെയും പരിസ്ഥിതി വ്യവസ്ഥയുടെയും സമഗ്രവികസനത്തിന് ഗവണ്മെന്റ് തുടക്കമിട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമുദ്രമേഖലയിൽ പുനരുപയോഗ ഊ ർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഗവണ്മെന്റ് ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന തുറമുഖങ്ങളിലും സൗരോർജ്ജ, കാറ്റ് അധിഷ്ഠിത ഊർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്മെന്റ്. 2030 ഓടെ ഇന്ത്യൻ തുറമുഖങ്ങളിലുടനീളം മൂന്ന് ഘട്ടങ്ങളിലായി പുനരുപയോഗഊ ർജ്ജത്തിന്റെ ഉപയോഗം മൊത്തം ഊർജ്ജത്തിന്റെ 60 ശതമാനത്തിലധികം ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള നിക്ഷേപകരോടുള്ള ഉദ്‌ബോധനത്തോടെയാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത് . “ഇന്ത്യയുടെ നീണ്ട തീരപ്രദേശം നിങ്ങളെ കാത്തിരിക്കുന്നു. ഇന്ത്യയിലെ കഠിനാധ്വാനികളായ ആളുകൾ നിങ്ങളെ കാത്തിരിക്കുന്നു. ഞങ്ങളുടെ തുറമുഖങ്ങളിൽ നിക്ഷേപിക്കുക. ഞങ്ങളുടെ ആളുകളിൽ നിക്ഷേപിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട വ്യാപാര കേന്ദ്രമായി ഇന്ത്യയെ കാണുക , വാണിജ്യത്തിനും , വ്യാപാരത്തിനിമുള്ള നിങ്ങളുടെ തുറമുഖമായി ഇന്ത്യൻ തുറമുഖങ്ങൾ മാറട്ടെ . ”