മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഇ ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്’; മലക്കംമറിഞ്ഞ് കെ സുരേന്ദ്രന്‍

    ന്യൂഡല്‍ഹി/ പത്തനംതിട്ട: മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ നടത്തിയ പ്രഖ്യാപനത്തില്‍ അതൃപ്തിയുമായി ബി ജെ പി കേന്ദ്രനേതൃത്വം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സുരേന്ദ്രന്‍ നടത്തിയ പ്രഖ്യാപനം കേന്ദ്ര നേതാക്കളെ ഞെട്ടിച്ചു. ബി ജെ പി ദേശീയ നേതൃത്വമാണ് സാധാരണഗതിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരെ പ്രഖ്യാപിക്കുക. ഇതിനു വിപരീതമായി സുരേന്ദ്രന്‍ നടത്തിയ പ്രഖ്യാപനമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.

    വിജയ യാത്രയ്ക്ക് പത്തനംതിട്ട തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കൊണ്ടുളള സുരേന്ദ്രന്റെ പ്രഖ്യാപനം. നേരത്തെ ദേശീയ മാദ്ധ്യമങ്ങളിലടക്കം ശ്രീധരന്‍ കേരളത്തിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന് വേണമെന്നുളളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതെന്നാണ് സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞത്.

    കേന്ദ്രനേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ ഇന്ന് രാവിലെ തന്റെ പ്രഖ്യാപനത്തില്‍ നിന്ന് സുരേന്ദ്രന്‍ മലക്കം മറിയുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്. സംഭവം വിവാദമാക്കിയത് മാദ്ധ്യമങ്ങളുടെ കുബുദ്ധിയെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

    ‘ഞാന്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പാര്‍ട്ടി സംവിധാനത്തെപ്പറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. കേരളത്തില്‍ ബി ജെ പി സര്‍ക്കാരുണ്ടാക്കും. എനിക്കല്ല തീരുമാനമെടുക്കേണ്ട അധികാരം. ഇ ശ്രീധരന്‍ വരും, മുന്നില്‍ നിന്ന് നയിക്കും. പാര്‍ട്ടി ഒന്നിച്ചിരുന്ന് ആലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത്. ഞാന്‍ ഇന്നലെ പറഞ്ഞതില്‍ ഒരു ആശയക്കുഴപ്പവുമില്ല. സമയത്ത് കേന്ദ്ര നേതൃത്വം എല്ലാം പറയും. അനാവശ്യമായി ആശയക്കുഴപ്പമുണ്ടാക്കരുതെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.