‘സർവെകൾ യുഡിഎഫിന് നേട്ടമായി, പ്രവർത്തിക്കാത്തവരും പ്രചാരണത്തിനിറങ്ങി’: ഉമ്മൻ ചാണ്ടി

    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേകൾ യുഡിഎഫിന് വലിയ നേട്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത യുഡിഎഫ് പ്രവർത്തകരും ഇത്തവണ ഊർജ്ജസ്വലരായി രംഗത്ത് ഇറങ്ങിയെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലരൊക്കെ സർവെയെ എതിർക്കുന്നുണ്ട്. പക്ഷേ ഞാൻ എതിർക്കുന്നില്ല. സർവെ റിപ്പോട്ടുകൾ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങൾ വിചാരിച്ചിട്ടും സാധിക്കാത്തത് സർവേ കൊണ്ട് സാധിച്ചുവെന്നും ഉമ്മൻ ചാണ്ടി  കൂട്ടിച്ചേർത്തു.

    മുഖ്യമന്ത്രി പിണറായി വിജനടക്കം ഉന്നയിച്ച ‘അന്നം മുടക്കി’ ആരോപണം തള്ളിയ ഉമ്മൻ ചാണ്ടി ‘അന്നം മുടക്കി’കൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്നും പ്രതികരിച്ചു. പാവപ്പെട്ട കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വെച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നൽകണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.

    തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.