വിവാഹത്തിന് സംഭാവന നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാരനെ സുഹൃത്തുക്കള്‍ ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവര്‍ അറസ്റ്റിലായി. രാഹുലിനെ ഇരുവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്.പ്രതികള്‍ ഇരുവരും ബസ് കണ്ടക്ടര്‍മാരാണ്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാനും പ്രതികള്‍ ശ്രമിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നല്‍കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡില്‍ സ്വന്തം കാറിനടിയില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ കാറിനടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയില്‍ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ രാഹുലിന്റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.വെളളിയാഴ്ച രാത്രി ഏഴര കഴിഞ്ഞ് സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിന്‍ പങ്കെടുത്ത് ഉടന്‍ മടങ്ങി വരുമെന്ന് ഭാര്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ പറഞ്ഞിരുന്നു. ഏറെ വൈകിയും വരാതിരുന്നതോടെ രാത്രി പത്തരയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തുക്കളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന സംഭാഷണം കേട്ടു. പിന്നീട് വിളിച്ചപ്പോഴൊന്നും രാഹുല്‍ ഫോണ്‍ എടുത്തില്ല. അടുത്തദിവസം രാവിലെ പൊലീസ് മരണവിവരം അറിയിച്ചതോടെയാണ് ഭാര്യ ഉള്‍പ്പടെയുളളവര്‍ ഇക്കാര്യം അറിയുന്നത്.